മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ പെരുന്നാളിനോടനുബന്ധിച്ച് നടന്ന കൊടിയേറ്റ്
മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ കാവൽ പിതാവും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 121ാം ഓർമപ്പെരുന്നാളിന് കൊടിയേറി. അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ സെന്റ് തോമസ് ചർച്ചിൽ നടന്ന വിശുദ്ധ കുർബ്ബാനക്ക് ശേഷമായിരുന്നു പെരുന്നാൾ കൊടിയേറ്റ് കർമങ്ങൾ.
സഭയുടെ പാരമ്പര്യ ആചാനുഷ്ടാനങ്ങളോടെ മെത്രാപോലിത്തയും വൈദികരും വിശ്വാസികളും പ്രദക്ഷിണമായെത്തിയെത്തി പ്രത്യേക പ്രാർഥന നടത്തിയാണ് കൊടിയേറ്റ് കർമം നിർവ്വഹിച്ചത്. പ്രാർഥനാമന്ത്രങ്ങളോടെയും ആചാരത്തിന്റെ ഭാഗമായി വെറ്റില സമർപ്പിച്ചും നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കാളികളായി.
ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഫാ. ഫിലിപ്പ് തരകൻ തേവലക്കര എന്നീ വൈദികർ സഹകാർമികത്വം വഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഈ മാസം 30 മുതൽ നവംബർ രണ്ടുരെയുള്ള ദിവസങ്ങളിൽ വൈകിട്ട് ഏഴിന് സന്ധ്യനമസ്കാരം, ഗാനശുശ്രുഷ, വചന ശുശ്രുഷ, സമർപ്പണ പ്രാർഥന എന്നിവ നടത്തും. വചന ശുശ്രുഷക്ക് മലങ്കര സഭയിലെ അനുഗ്രഹീത പ്രഭാഷകൻ ഫാ. ഫിലിപ്പ് തരകൻ തേവലക്കര നേതൃത്വം നൽകും.
നവംബർ രണ്ടിന് വൈകിട്ട് ഭക്തിനിർഭരമായ റാസ, ശ്ളൈഹിക വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവയും മൂന്നിന് രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ച വിളമ്പ്. തുടർന്ന് ഇടവക ദിനാചരണത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളോടെ പെരുന്നാൾ ആചരണത്തിന് സമാപനം കുറിക്കും. പെരുന്നാൾ ശുഷ്രൂഷകൾക്ക് ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവക വികാരിമാരും ഭരണസമിതിയും നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.