മസ്കത്ത്: ഒമാനിലെ ഉപഭോക്താക്കൾ ഈ വർഷം ഡിസംബർ മുതൽ പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് നൽകണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം അറിയിച്ചു. തീരുമാനം ഡിസംബർ ആറു മുതൽ പ്രാബല്യത്തിൽ വരും. എൽ.പി.ജി സിലിണ്ടറുകൾ നിറക്കുന്നതിനും വിൽക്കുന്നതിനുമുള്ള കാര്യങ്ങൾ അവതരിപ്പിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസഫ് പുറത്തിറക്കിയ മന്ത്രിതല പ്രമേയത്തിലാണ് (നമ്പർ 185/2024) ഇക്കാര്യം പറയുന്നത്.
വ്യവസായത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ തീരുമാനം. ഇതുപ്രകാരം ആദ്യമായി പാചകവാതക സിലിണ്ടർ വാങ്ങുമ്പോൾ ഉപഭോക്താക്കൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ഉപഭോക്താക്കൾ നിലവിലുള്ള എല്ലാ ഗ്യാസ് സിലിണ്ടറുകൾ തനതായ തിരിച്ചറിയൽ സവിശേഷതകളുള്ള ഇരുമ്പുകൊണ്ട് നിർമിച്ച പുതിയവ സ്ഥാപിക്കണം.
പുതിയ തീരുമാനം പ്രാബല്യത്തിൽ വന്ന് മൂന്നുവർഷത്തിനുള്ളിൽ ഇവ മാറ്റിയാൽ മതി. പുതിയ ഗ്യാസ് സിലിണ്ടർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഇൻവോയ്സ് നൽകണം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമായിരിക്കും പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. എന്നാൽ, സിലിണ്ടറുകളുടെ വിൽപനക്ക് മേൽനോട്ടം വഹിക്കുന്നത് ഊർജ, ധാതു മന്ത്രാലയമായിരിക്കും.
ഗ്യാസ് സിലിണ്ടറുകൾക്കുള്ള ഇൻഷുറൻസ്
സിലിണ്ടറിന്റെ തരം, ശേഷി, വലിപ്പം എന്നിവ അനുസരിച്ചായിരിക്കും ഉപഭോക്താക്കൾ ഇൻഷുറൻസ് തുകയായി നൽകേണ്ടത്. അഞ്ചിനും 30റിയാലിനും ഇടയിലായിരിക്കും ഇൻഷുറൻസ് തുക. ഈ തുക വിൽപനക്കാരന് നൽകണം. അതു പിന്നീട് ഫില്ലിങ് ഓപ്പറേറ്റർക്ക് കൈമാറും. സിലിണ്ടർ തിരിച്ചു കൊടുക്കുമ്പോൾ ഉപഭോക്താവിന് ഇൻഷുറൻസ് തുക വീണ്ടെടുക്കാൻ കഴിയും. എന്നാൽ സിലിണ്ടർ നഷ്ടപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ഇൻഷുറൻസ് തുക തിരികെ ലഭിക്കില്ല.
ഗ്യാസ് നിറക്കൽ, വിൽക്കൽ പ്രവർത്തനങ്ങൾ
എൽ.പി.ജി സിലിണ്ടറുകൾ നിറക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസ് നിർബന്ധമാണ്. നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി മന്ത്രാലയം നിരീക്ഷിക്കും. ലഘംനം കണ്ടെത്തിയാൽ പിഴ, ലൈസൻസ് സസ്പെൻഷൻ, റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള നടപടികളെടുക്കും. ഒരു വർഷത്തേക്കായിരിക്കും ലൈസൻസ് നൽകുക. സമാനമായ കാലയളവിൽ പിന്നീട് പുതുക്കാം.
പിഴകൾ
രേഖാമൂലമുള്ള മുന്നറിയിപ്പുകൾ മുതൽ 1,000 റിയാലിൽ കവിയാത്ത പിഴകൾ വരെ ചുമത്തും. ക്രമക്കേടുകളോ തെറ്റുകൾ ആവർത്തിച്ചാലോ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള ഗവർണറേറ്റിന്റെ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിലായിരിക്കണം പ്രവർത്തനങ്ങൾ നടത്തേണ്ടത്. നിർദ്ദിഷ്ട നിരക്കിനു മുകളിൽ സിലിണ്ടറിന്റെ വിൽപന വില ഉയർത്താനും അനുവാദമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.