ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് അധികൃതർ ഒമാൻ ഹോക്കി അസോസിയേഷനുമായി കരാർ ഒപ്പുവെക്കുന്നു
മസ്കത്ത്: ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് സലാലയിൽ നടക്കുന്ന ജൂനിയർ ഏഷ്യ കപ്പ് ഹോക്കിയുടെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയാകും. ഇതു സംബന്ധിച്ച് ഒമാൻ ഹോക്കി അസോസിയേഷനുമായി ധാരണപത്രം ഒപ്പുവെച്ചു. റൂവിയിലെ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർ മൊയ്തീൻ ബിലാൽ, ഒമാൻ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ഡോ. മർവാൻ അൽ ജുമ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്.
ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെയും ഒമാൻ ഹോക്കി അസോസിയേഷന്റെയും ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. രാജ്യത്ത് ഹോക്കി വികസിപ്പിക്കുന്നതിന് ഒമാൻ ഹോക്കി അസോസിയേഷൻ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുകയാണെന്നും എല്ലാവിധ മത്സരങ്ങൾക്കും സാധ്യമായ മെഡിക്കൽ പിന്തുണയും നൽകുന്നതായിരിക്കുമെന്ന് അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. കളിക്കാരുടെ ആരോഗ്യം ഉറപ്പാക്കുന്നതിൽ ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് നൽകുന്ന നിരന്തര പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്ന് ഡോ. മർവാൻ അൽ ജുമാ പറഞ്ഞു.
ഇതുപോലുള്ള കായിക ഇനങ്ങളുമായുള്ള കൈകോർക്കൽ ആരോഗ്യത്തിന്റെയും ഫിറ്റ്നസിന്റെയും അവബോധവും പ്രാധാന്യവും പ്രചരിപ്പിക്കാൻ ബദർ അൽ സമയെ സഹായിക്കുമെന്ന് മൊയ്തീൻ ബിലാൽ പറഞ്ഞു. കഴിഞ്ഞ ദിവസം തുടങ്ങിയ മത്സരം ജൂൺ ഒന്നുവരെ സുൽത്താൻ ഖാബൂസ് യൂത്ത് ആൻഡ് കൾച്ചറൽ കോംപ്ലക്സിലെ ഹോക്കി പിച്ചിൽ നടക്കും. ടൂർണമെന്റിൽ ഇന്ത്യ, പാകിസ്താൻ, ജപ്പാൻ, കൊറിയ, മലേഷ്യ, ബംഗ്ലാദേശ്, ചൈന, ഒമാൻ, തായ്ലൻഡ്, ഉസ്ബകിസ്താൻ എന്നിങ്ങനെ പത്തു ടീമുകളാണ് മാറ്റുരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.