മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
സംസാരിക്കുന്നു
മസ്കത്ത്: കെ-റെയിൽ വിഷയത്തിൽ ജനം ചോദ്യം ചെയ്തു തുടങ്ങിയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ പദ്ധതിയാണെന്നു പറഞ്ഞ് തടിയൂരാനുള്ള അവസാന ശ്രമത്തിലാണ് ഇടതു സർക്കാറെന്ന് മുൻ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഒ.ഐ.സി.സി നേതൃ ക്യാമ്പിന് മുന്നോടിയായി നടന്ന പരിപാടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തിക-പാരിസ്ഥിതിക സ്ഥിതിക്ക് അനുയോജ്യമല്ലത്ത ഒന്നാണ് കെ-റെയിൽ. യാത്രാകൂലികൊണ്ട് തിരിച്ചടവുപോലും നടക്കില്ലെന്ന് സർക്കാർപോലും സമ്മതിച്ച സ്ഥിതിക്ക് ഇതിനു പിന്നിൽ വേറെ ഗൂഢലക്ഷ്യങ്ങളാണുള്ളത്. അഞ്ചു ശതമാനം ആളുകൾപോലും ഇത് ഉപയോഗിക്കാൻ പ്രാപ്തരല്ല എന്നിരിക്കെ സർക്കാർ പിടിവാശി ഉപേക്ഷിക്കണം.
പതിനാല് ജില്ലകളിലും ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ആലപ്പുഴ, പാലക്കാട് സംഭവങ്ങൾ പൊലീസിന്റെ നിർവീര്യതക്ക് ഉദാഹരണമാണ്. ആലപ്പുഴയിൽ വേണ്ടത്ര മുൻകരുതൽ എടുത്തില്ല എന്നു പറഞ്ഞത് പൊലീസ് മേധാവിതന്നെയാണ്. എന്നാൽ, പാലക്കാടും അത് ആവർത്തിക്കുകയാണ് ചെയ്തത്.
ദേശീയ തലത്തിൽ കോൺഗ്രസിന് ക്ഷീണമുണ്ട് എന്നത് യാഥാർഥ്യമാണെങ്കിലും കോൺഗ്രസിനെ മാറ്റിനിർത്തി ഒരു ബദൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന ഹീനതന്ത്രമാണ് ഭരണകൂടം പയറ്റുന്നത്.
ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജൻ മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ 'അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം'എന്നു പറഞ്ഞതുപോലെയാണ് ഇതെന്നും ജയരാജന്റെ പ്രസ്താവന ഇടതുമുന്നണി പോലും നിരാകരിച്ച സാഹചര്യത്തിൽ അതിനു പ്രസക്തിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ സജി ഔസേപ്പ്, ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്തു, അഡ്ഹോക്ക് കമ്മിറ്റി അംഗം ബിന്ദു പാലക്കൽ, നിയാസ് ചെണ്ടയാട്, എം.ജെ. സലീം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.