മസ്കത്ത്: മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകൾ വീണ്ടും റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ബുധനാഴ്ച പുലർച്ച 2.15ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഐ.എക്സ് 338 വിമാനവും രാവിലെ 9.45ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഐ.എക്സ് 714 വിമാനവുമാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച അറിയിപ്പ് യാത്രക്കാർക്ക് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകിയിരുന്നു.
ചൊവ്വാഴ്ച മസ്കത്തിൽനിന്ന് തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തുടർച്ചയായി രണ്ടാം ദിനവും വിമാനം റദ്ദാക്കി എയർ ഇന്ത്യ അധികൃതർ യാത്രക്കാരെ വലച്ചത്.
കല്യാണം, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് നാട്ടിൽ പോവേണ്ടവരാണ് വിമാന കമ്പനിയുടെ പിടിപ്പുകേടുമൂലം ഏറെ ദുരിതത്തിലാകുന്നത്. പലരും മറ്റ് വിമാന കമ്പനികൾക്ക് ഉയർന്ന നിരക്ക് നൽകി യാത്ര നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് ലഭ്യമല്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ ആളുകളാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ നിരുത്തരവാദപരമായ നടപടികൾമൂലം ബുദ്ധിമുട്ടുന്നത്. പ്രവാസികളുടെ യാത്രാപ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമില്ലാതെ തുടരുകയാണ്. എയർഇന്ത്യ എകസ്പ്രസ് ബഹിഷ്കരിക്കണമെന്ന് പ്രവാസ ലോകത്തുനിന്ന് മുറവിളി ഉയരുന്നുണ്ടെങ്കിലും യോജിച്ച പ്രതിഷേധ സമരവുമായി മുന്നോട്ടുപോകാൻ പ്രവാസി സംഘടനകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.