മസ്കത്ത്: മേഖലയിലെ പ്രാദേശിക വ്യാവസായിക മികവുമായി സലാല ഫ്രീ സോൺ ‘മെയ്ഡ് ഇൻ സലാല ഫ്രീ സോൺ’ പ്രദർശനത്തിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചു.
സോണിനുള്ളിൽ പ്രവർത്തിക്കുന്ന 16 പ്രമുഖ കമ്പനികൾ പ്രദർശനത്തിൽ പങ്കാളികളായി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 13 പുതിയ കമ്പനികളെ സോൺ വിജയകരമായി ആകർഷിച്ചതായി സലാല ഫ്രീ സോണിന്റെ സി.ഇ.ഒ ഡോ അലി ബിൻ മുഹമ്മദ് തബൂക്ക് പറഞ്ഞു. ഇവയിൽ 70 ശതമാനവും വ്യാവസായിക പദ്ധതികൾ ഉൾപ്പെടെ സുഗന്ധദ്രവ്യങ്ങളുടെ വകഭേദങ്ങൾ, സോപ്പ്, കുന്തിരിക്ക, എണ്ണ, എയർ കണ്ടീഷണറുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന സ്ട്രിപ്പുകൾ, ഭക്ഷണം, പാലുൽപന്നങ്ങൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. സലാല ഫ്രീ സോണിൽ നിർമിക്കുന്ന കമ്പനികളെയും ഉൽപന്നങ്ങളെയുംകുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയാണ് എക്സിബിഷൻ ലക്ഷ്യമിടുന്നതെന്ന് ഡോ. തബൂക്ക് പറഞ്ഞു. വ്യാവസായിക മേഖലയെ നയിക്കുന്നതിനും നിക്ഷേപത്തിനും വളർച്ചക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച് ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും സോൺ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂതന പ്രോജക്ടുകൾ അവതരിപ്പിച്ച യൂനിവേഴ്സിറ്റി വിദ്യാർഥികളെ ഉൾപ്പെടുത്തി എന്നതാണ് ഈ വർഷത്തെ എക്സിബിഷന്റെ സവിശേഷതകളിലൊന്ന്. സലാല ഫ്രീ സോണിന് 4.7 ശതകോടി റിയാലിന്റെ നിക്ഷേപമാണുള്ളത്. മേഖലയിൽ സ്ഥാപിതമായ 145 കമ്പനികളിൽ 64 എണ്ണം ഇതിനകം പ്രവർത്തന ഘട്ടത്തിലാണ്. ഈ ബിസിനസുകളിൽ 56 ശതമാനവും വ്യവസായ മേഖലയിലാണെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.