മസ്കത്ത്: വിഷമുള്ള ചിലന്തിയായ ‘ബ്ലാക്ക് വിഡോ സ്പൈഡറിന്റെ (കറുത്ത വിധവ ചിലന്തി)’ സാന്നിധ്യം ഒമാനിലും കണ്ടെത്തി. ഇത് മറ്റു ചിലന്തികളിൽനിന്ന് ഏറെ വ്യത്യസ്തവും അപകടകാരിയുമാണ്.
കറുത്ത നിറത്തിൽ ചുറ്റപ്പെട്ടതും ചുവപ്പ് വൃത്തവും ഓറഞ്ചോ തവിട്ടോ നിറത്തിലുള്ള വരകളുമാണ് ഈ വിഭാഗം ചിലന്തിയുടെ ശരീരത്തിലുണ്ടാവുക. ഈ വിഭാഗത്തിൽപ്പെട്ട ചിലന്തികളെ അടുത്തിടെ ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. ഇത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കാൻ സാധ്യതയുണ്ട്.
ഇത്തരം ചിലന്തികളെ ഒമാനിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശം പങ്കുവെച്ചു. വീടുകൾ, പുന്തോട്ടങ്ങൾ, ഷെഡുകൾ, ധാന്യപ്പുരകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വിഭാഗം ചിലന്തികളെ സാധാരണയായി കണ്ടുവരുന്നത്. ഇത് വിഷമുള്ള ചിലന്തിയായാണ് അറിയപ്പെടുന്നതെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. കടിച്ചാൽ തടിപ്പോടുകൂടിയ വേദന, മസിൽ ശക്തിക്കുറവ് എന്നിവയാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം മനം പുരട്ടൽ, ഛർദി, അടിവയറ്റിലെ കൊളുത്തിവലി മൂലമുള്ള വേദന എന്നിവ അനുഭവപ്പെടും.
ഇത്തരം ചിലന്തി കടിച്ചാൽ ചെയ്യേണ്ട കാര്യങ്ങളും മന്ത്രാലയം അറിയിച്ചു. കടിയേറ്റാൽ പരിഭ്രാന്തരാവേണ്ടതില്ലെന്ന് മന്ത്രാലയം പറഞ്ഞു.
കടിയേറ്റ സ്ഥലത്ത് ഐസ് പാക്കുകൾ വെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കടിയേറ്റ ഇടങ്ങളിലെ തടിപ്പും വേദനയും കുറക്കാൻ സഹായിക്കും. ഇതോടൊപ്പം ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോവുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ചിലന്തികളെ കാണുന്നവർ മസ്കത്ത് മുനിസിപ്പാലിറ്റിയെ വിവരം അറിയിക്കണമെന്നും നിർദേശത്തിലുണ്ട്.
മുനിസിപ്പാലിറ്റിയുടെ 1111 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.