പുതിയ മാർക്കറ്റിലേക്ക് മാറുന്നതിന്റെ ഭാഗമായി മവേലയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയപ്പോൾ
മസ്കത്ത്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി തിക്കും തിരക്കും അനുഭവിച്ചറിഞ്ഞ മവേല സെൻട്രൽ മാർക്കറ്റിലെ നൂറുകണക്കിന് സ്ഥാപനങ്ങളുടെ വാതിലുകൾ ഇനി തുറക്കില്ല. മാർക്കറ്റ് ശനിയാഴ്ച മുതൽ കസാഇനിലേക്ക് മാറുന്നതോടെ ഇവിടെ വർഷങ്ങളായി പ്രവർത്തിക്കുന്ന 300ലധികം മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് പൂട്ട് വീണത്. മാർക്കറ്റുമായി ബന്ധപ്പെട്ട് കഴിയുന്ന ഹോട്ടലുകൾ, കഫ്തീരിയകൾ, കോഫീ ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, ക്ലിനിക്കുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളും ഇനി പ്രവർത്തിക്കില്ല. ഇതുവരെ ആളും ചരക്കുകളും ജോലിക്കാരും ഒക്കെയായി തിരക്കായിരുന്ന ഈ മാർക്കറ്റ് അടഞ്ഞ് കിടക്കുന്നത് വേദന ഉയർത്തുന്നതാണ്. ആയിരത്തോളം പേരാണ് മവേല സെൻട്രൽ മാർക്കറ്റ് വിടുന്നത്. ഇവരിൽ പലരും കസാഇനിലേക്ക് ചേക്കേറുന്നുണ്ട്.
ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പഴങ്ങളും പച്ചക്കറികളും എത്തുന്ന മാർക്കറ്റായിരുന്നു മവേല സെൻട്രൽ മാർക്കറ്റ്. സുഹാർ, സലാല, സുവൈഖ് തുറമുഖങ്ങൾ, വിവിധ വിമാനത്താവളങ്ങൾ എന്നിവ വഴി എത്തുന്ന പഴങ്ങളും പച്ചക്കറികളും പരിശോധനക്കുശേഷം നേരെ സെൻട്രൽ മാർക്കറ്റിലേക്കായിരുന്നു എത്തുന്നത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കിയ, സിറിയ, യമൻ, ജോർഡൻ, ഇറ്റലി, ഇറാൻ, ജർമനി, അമേരിക്ക, ഫിലിപ്പീൻസ്, ഇന്ത്യോനേഷ്യ, മലേഷ്യ, യുക്രെയ്ൻ, പെറു, ഉരുഗ്വേ, അർജന്റീന, പോളണ്ട്, ഇത്യോപ്യ, മൊറോക്കോ, നെതർലൻഡ്സ്, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ 80ലധികം രാജ്യങ്ങളിൽനിന്ന് മാർക്കറ്റിലേക്ക് പഴങ്ങളും പച്ചക്കറികളും എത്തിയിരുന്നു. അതിനാൽ എപ്പോഴും മാർക്കറ്റിൽ ട്രക്കുകളുടെ തിരക്കായിരിക്കും. ഒരേ സമയം 100 ലധികം വലിയ ട്രക്കുകൾ മാർക്കറ്റിൽ ചരക്കുകൾ ഇറക്കാൻ നിർത്തിയിട്ടുണ്ടാവും.
പുലർച്ചെ നാലു മുതൽ സജീവമാവുന്ന മാർക്കറ്റായിരുന്നു മവേല. വൈകുന്നേരം ആറ് വരെയാണ് മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. പുലർച്ചെ തന്നെ മാർക്കറ്റുമായി ബന്ധപ്പെട്ട് കഴിയുന്ന ഹോട്ടലുകളും കഫ്റ്റീരിയകളുമൊക്കെ സജീവമാവും. മാർക്കറ്റ് ജീവിതത്തിന്റെ ഭാഗാമയവരാണ് ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന ആയിരത്തോളം വ്യാപാരികളും ജീവനക്കാരും. അതിരാവിലെ നാല് മുതൽ സ്ഥാപനങ്ങൾ തുറക്കേണ്ടതിനാൽ കാലത്ത് മൂന്ന് മണിക്കുതന്നെ ഉണരുന്നവരാണ് ഇവരിൽ പലരും. വൈകുന്നേരംവരെ തിരക്കായിരിക്കും പലർക്കും. പകൽ സമയം എങ്ങനെയാണ് പോവുന്നതെന്നറിയില്ലെന്നായിരുന്നു പലരും പറയുന്നത്. വൈകുന്നേരമാണ് പലരും വിശ്രമിച്ചിരുന്നത്.
അതേസമയം, സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരം പതിവുപോലെ ഇവിടെ തുടരും. ഇത് സംബന്ധിച്ചുള്ള തീരുമാനം കഴിഞ്ഞദിവസങ്ങളിലാണ് മസ്കത്ത് മുനസിപ്പാലിറ്റി വ്യാപാരികളെ അറിയിച്ചത്. നേരത്തെ മാർക്കറ്റിന്റെ മുഴുവൻ പ്രവർത്തനവും ബർക്കയിലെ കസഇനിലേക്ക് മാറ്റുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ഒമാനികളടക്കമുള്ള ഉപഭോക്താക്കളുടെ അഭ്യർഥന പരിഗണിച്ചാണ് റീട്ടെയില്‍ വ്യാപാരം തുടരാൻ മസ്കത്ത് മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുന്നത്. മാർക്കറ്റിന്റെ നിലവിലെ സ്ഥിതിയിൽതന്നെ കച്ചവടം നടത്താമെന്നാണ് വ്യാപാരികളെ നഗരസഭ അറിയിച്ചിരിക്കുന്നത്. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ ആറു മുതല്‍ രാത്രി പത്ത് വരെയാകും മാര്‍ക്കറ്റിന്റെ പ്രവർത്തന സമയം. ചെറിയ വാഹനങ്ങള്‍ക്ക് ഗേറ്റ് നമ്പര്‍ രണ്ട് വഴി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
മസ്കത്ത്: രണ്ട് പതിറ്റാണ്ടിലധികമായി മവേല മാർക്കറ്റുമായി ഹൃദയബന്ധമുണ്ടായിരുന്ന വ്യപാരികൾക്കും ജീവനക്കാർക്കും മാർക്കറ്റ് വിടാൻ മനസ്സ് വരുന്നില്ല. നീണ്ട വർഷമായി മാർക്കറ്റിൽ കഴിയുന്ന ഇവർക്ക് ഇവിടുത്തെ മുക്കും മൂലയും പരിചിതമാണ്. മാർക്കറ്റും താമസവുമൊക്കെ അടുത്തടുത്തായതിനാൽ വ്യപാരികൾ തമ്മിൽ പരസ്പരം കാണാനും മറ്റും സൗകര്യമുണ്ടായിരുന്നു. പുതിയ മാർക്കറ്റുമായി ഇണങ്ങിവരണമെങ്കിൽ തന്നെ സമയമെടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
മവേല മാർക്കറ്റിൽനിന്നുള്ള കാഴ്ച - ഫോട്ടോ വി.കെ. ഷെഫീർ
മവേല സെൻട്രൽ മാർക്കറ്റിൽ ആരംഭകാലം മുതലുള്ള വ്യാപാരികളാണ് തങ്ങളെന്നും അതിനാൽ മാർക്കറ്റുമായി ഹൃദയപരമായ ബന്ധമാണ് ഉള്ളതെന്ന് സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. മാർക്ക് മാറുന്നതിലുള്ള മാനസിക പ്രയാസങ്ങൾക്കൊപ്പം വൻ സാമ്പത്തിക നഷ്ടവും തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റ് ആരംഭിക്കുന്ന സമയത്ത് ഒരു സ്ഥാപനം മാത്രമാണ് തങ്ങൾക്കുണ്ടായിരുന്നത്. ഇപ്പോൾ അത് 12 ആയി വർധിച്ചു. ഇതിൽ പലതും വലിയ തുകകൾ നൽകിയാണ് വാങ്ങിയത്. കൂടാതെ പത്ത് സ്റ്റോറുകളുമുണ്ട്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിപുലീകരണ പ്രവർത്തനങ്ങൾ തങ്ങളുടെ സ്വന്തം ചെലവിലാണ് നടത്തിയിരുന്നത്. അഞ്ച് കെട്ടിടങ്ങൾ സ്വന്തമായി നിർമിച്ചിട്ടുണ്ട്. സർക്കാർ സ്ഥലമായതിനാൽ ഇതെല്ലാം നഷ്ടമാവുകയാണ്. അതിനാൽ മാർക്കറ്റ് മാറുമ്പോൾ തങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
കസാഇനിലേക്ക് മാറുന്നത് മാനസിക പ്രയാസമുണ്ടാക്കുന്നതായി തക്കാളി വ്യാപാരിയായ തലശ്ശേരി സ്വദേശി അബ്ദുലത്തീഫ് പറഞ്ഞു. 20 വർഷത്തിലധികമായി അടുത്തിടപെടുന്ന മാർക്കറ്റാണ് മവേല. ഇവിടെ എല്ലാവരെയും ദിവസവും കാണാൻ കഴിയുമായിരുന്നു. മാർക്കറ്റിലെ വ്യാപാരികളും ജീവനക്കാരമായ ഏതാണ്ടെല്ലാവരും താമസിച്ചിരുന്നത് അടുത്തടുത്തായിരുന്നു. അതിനാൽ വൈകുന്നേരവും മറ്റും എല്ലാവരെയും കാണാൻ കഴിഞ്ഞിരുന്നു. എന്നാൽ, കസാഇനിൽ താമസ ഇടം ദൂരെയായതടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മവേല മാർക്കറ്റ് മാറുന്നതിൽ ഏറെ വിഷമമുണ്ടെന്നും തൽക്കാലം കസാഇനിലേക്ക് മാറാൻ പരിപാടിയില്ലെന്നും ഹോട്ടൽ നടത്തിയിരുന്ന പൊന്നാനി സ്വദേശി ഇബ്റാഹീം ബാവ പറഞ്ഞു. മാർക്കറ്റിൽ വർഷങ്ങളായി ഹോട്ടൽ നടത്തിവരുകയാണ്. മൊത്തം വ്യാപാര മാർക്കറ്റ് അടച്ചതോടെ ഹോട്ടലും അടച്ചു. ഹോട്ടലിൽ പുലർച്ചെ നാലു മുതൽ തന്നെ തിരക്ക് ആരംഭിക്കും. എപ്പോഴും തിരക്കായതിനാൽ സമയം പോവുന്നതറിഞ്ഞിരുന്നില്ല. വൈകുന്നേരത്തോടെയാണ് ഹോട്ടലിൽ തിരക്ക് കുറഞ്ഞിരുന്നത്. ജീവനക്കാരിൽ ചിലർ നാട്ടിലേക്ക് മടങ്ങുകയാണ്. ചിലർ മറ്റ് ജോലികൾ നേടിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മസ്കത്ത്: തെക്കൻ ബാത്തിനയിലെ ബർകയിൽ ശനിയാഴ്ചമുതൽ പ്രവർത്തനം തുടങ്ങുന്ന പുതിയ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിൽ (സിലാൽ) ഒരുക്കിയിരിക്കുന്നത് ആധുനിക സൗകര്യങ്ങൾ. രാജ്യത്തെ ജനസംഖ്യയില്‍ പകുതി പേരുടെയും മാര്‍ക്കറ്റ് ആവശ്യങ്ങളെ നിറവേറ്റാന്‍ പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലൂടെ സാധിക്കും. അഞ്ച് ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പൂര്‍ണമായും ശീതീകരിച്ച മാര്‍ക്കറ്റ് ദേശീയ നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
ബർക്ക കസാഇനിലെ പുതിയ മാർക്കറ്റ്
പഴം, പച്ചക്കറികൾ കേട് കൂടാതെ സൂക്ഷിക്കാനടക്കം നിരവധി സംവിധാനങ്ങളാണുള്ളത്. മവേല മാർക്കറ്റിനേക്കാൾ മൂന്ന് മടങ്ങ് വലുതാണ് കസാഇൻ മാർക്കറ്റ്. പുതിയ മാർക്കറ്റിൽ കോൾഡ് സ്റ്റോർ, വരണ്ട സ്റ്റോർ, മൊത്ത വ്യാപാര ഹാൾ, ട്രക്കുകളിലെ വിൽപന മേഖല, സവോളയും ഉരുളക്കിഴങ്ങും വേർതിരിക്കാനുള്ള മേൽകൂരകളുള്ള ഭാഗങ്ങൾ, കാർഷിക ഉൽപന്നങ്ങളുടെ പരിശോധനാ കേന്ദ്രം, കമ്പനികളുടെ ഓഫിസുകൾ, ഫോർക് ലിഫ്റ്റ് സൗകര്യങ്ങൾ, ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ, പച്ചക്കറികളും പഴങ്ങളും തരം തിരിക്കുന്ന ഗ്രൗണ്ടുകൾ, പഴം പച്ചക്കറികളുടെ കസ്റ്റംസ് പരിശോധനക്കുള്ള സ്ഥലം, പച്ചക്കറി ഉൽപന്നങ്ങളുടെ ലാബ് പരിശോധനക്കുള്ള സ്ഥലം, ട്രക്കുകൾക്ക് പ്രവേശിക്കാനുള്ള നിരവധി ഗേറ്റുകൾ എന്നിവയാണ് പുതിയ മാർക്കറ്റിലുണ്ടാവുക.
കൂടാതെ ബാങ്കുകൾ, 2,50,000 ചതുരശ്ര മീറ്റർ ട്രക്ക് പാർക്കിങ് ഏരിയ, മസ്ജിദ്, സൂപ്പർമാർക്കറ്റ്, ഹോട്ടലുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പദ്ധതിയുടെ അടുത്ത് താമസിക്കുന്നവർക്കായി പഴം, പച്ചക്കറി ചില്ലറ മാർക്കറ്റും ഉണ്ടാവും. വ്യാപാരികൾക്കും സന്ദർശകർക്കുമുള്ള പാർക്കിങ് സൗകര്യം ഒരുക്കുന്നുണ്ട്. കൂടാതെ ഭക്ഷ്യ ഉൽപന്നങ്ങൾ സ്റ്റോർ ചെയ്യാനും പാക്കിങ്ങിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങളും പുതിയ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.