ഒമാൻ ഫുട്ബാൾ ടീം അംഗങ്ങൾ പരിശീലനത്തിൽ
മസ്കത്ത്: സ്പെയനിൽ നടക്കുന്ന ഒമാൻ ഫുട്ബാൾ ടീമിന്റെ പരിശീലനവുമായി ബന്ധപ്പെട്ട് സ്പാനിഷ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ആദ്യ മത്സരം വരുന്ന വ്യാഴാഴ്ച റിയൽ മുർസിയ സി. എഫിനെതിരെയണ്. രണ്ടാം മത്സരത്തിൽ റെഡ് വാരിയേഴ്സ് ജൂലൈ 21ന് റിയൽ ഒവിഡോ എഫ്.സിയെയും മൂന്നാം മത്സരത്തിൽ 24ന് സി.ഡി ലെഗനെസ് എഫ്.സിക്കെതിരെയുമായും ഏറ്റുമുട്ടും. ആഭ്യന്തര സ്പാനിഷ് ഫുട്ബാൾ ക്ലബ്ബാണ് റിയൽ മുർസിയ. നിലവിൽ പ്രൈമറി ഫെഡറേഷൻ ഗ്രൂപ് രണ്ടിൽകളിക്കുന്നു. എട്ട് സെഗുണ്ട ഡിവിഷൻ കിരീടങ്ങളും ഒരു സ്പാനിഷ് റോയൽ ഫെഡറേഷൻ കപ്പും നേടിയ റെക്കോർഡുണ്ട് ക്ലബ്ബിന്. സ്പാനിഷ് ഫുട്ബാൾ ലീഗിലെ രണ്ടാം നിര ടീമാണ് റയൽ ഒവീഡോയാണ് ടീം. ക്ലബ് ലാ ലിഗയിൽ 38 സീസണുകളും രണ്ടാം ഡിവിഷനിൽ 42 സീസണുകളും രണ്ടാം ഡിവിഷൻ ബിയിൽ ഒമ്പത് സീസണുകളും മൂന്നാം ഡിവിഷനിൽ നാല് സീസണുകളും കളിച്ചിട്ടുണ്ട്. സ്പാനിഷ് ലീഗ് ഒന്നാം നിരയിൽ കളിക്കുന്ന ഫുട്ബാൾ ക്ലബ്ബാണ് ഡിപോർട്ടീവോ ലെഗാനെസ് എസ്.എ.ഡി.
സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് മത്സരങ്ങളുടെയും ഡിസംബറിലെ അറേബ്യൻ ഗൾഫ്കപ്പിനുമുള്ള പ്രധാന മുന്നൊരുക്കമാണ് ജൂലൈ 24വരെ സ്പെയിനിൽ നടക്കുന്ന വിദേശ ക്യാമ്പ്.ക്യാമ്പ് തുടങ്ങിയിട്ട് ഒരാഴ്ച കഴിയുമ്പോൾ ആറ് പരിശീലന സെഷനുകളാണ് ഇതുവരെ പൂർത്തിയാക്കിയത്. കോച്ച് ജറോസ്ലാവ് സിൽഹവിയും അദ്ദേഹത്തിന്റെ സ്റ്റാഫും ഫിറ്റ്നസിന് പ്രാഥമിക ഊന്നൽ നൽകിയാണ് ആദ്യ ഘട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. നിലവിൽ സാങ്കേതിക മികവ് മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. വമ്പൻ പോരാട്ടങ്ങൾക്കിറങ്ങുന്നതിനു മുന്നോടിയായി ടീമിന് മികച്ച പരിശീലനം നൽകി ശക്തിപ്പെടുത്താനാണ് കോച്ച് ജറോസ്ലാവ് സിൽഹവി വിദേശ പരിശീലന ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഗ്രൂപ് ബിയിൽ ശക്തരായ ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ എന്നിവരോടൊപ്പമാണ് ഒമാൻ ഇടം നേടിയിരിക്കുന്നത്. കുവൈത്ത്, ഫലസ്തീൻ എന്നിവരാണ് ഗ്രൂപ്പിൽ വരുന്ന മറ്റു ടീമുകൾ. ഒമാന് നേരിട്ടുള്ള യോഗ്യത നേടുക എന്നത് അൽപം പ്രയാസമുള്ള കാര്യമായിരിക്കും. കൊറിയ, ഇറാഖ്, ജോർഡൻ എന്നീ ടീമുകൾ ശക്തമായ വെല്ലുവിളിയായിരിക്കും റെഡ് വാരിയേഴ്സിന് ഉയർത്തുക. കൂടാതെ കുവൈത്തും ഫലസ്തീനും തങ്ങളുടെതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ടീമുകളാണ്. സെപ്റ്റംബർ മുതൽ 2025 നവംബർ വരെയാണ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.