ദോഹ: ഒപെക്-ഒപെക് ഇതര രാജ്യങ്ങളുടെ യോഗം ഡിസംബര്‍ 10ന് റഷ്യയില്‍ നടക്കും. ആഗോള തലത്തില്‍ എണ്ണ ഉല്‍പ്പാദനം കുറക്കുന്നതില്‍ പൊതുതീരുമാനം എടുക്കുന്നതിനാണ് ഈ യോഗം ചേരുന്നത്.
അതേസമയം വിപണിയിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ എണ്ണയുടെ ആഭ്യന്തര ഉല്‍പ്പാദനം കുറക്കാനുള്ള ഖത്തര്‍ ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെകി’ന്‍െറ യോഗം നടന്ന് രണ്ടുനാള്‍ പിന്നിടുമ്പോള്‍ തന്നെ എണ്ണ വില മൂന്നുവട്ടം ഉയര്‍ന്നു. ഇന്നലെ ഉച്ചയോടെ രാജ്യാന്തര വിപണിയില്‍ എണ്ണ ബാരലിന് 53 ഡോളറായി. വ്യാഴാഴ്ച ബാരലിന് 52.50 ഡോളര്‍ ആയിരുന്നു വില. ഒപെക് യോഗം നടന്ന ബുധനാഴ്ച യോഗ തീരുമാനം അറിഞ്ഞശേഷം എണ്ണ വില കൂടിയിരുന്നു. എണ്ണയുടെ ഉത്പ്പാദനത്തില്‍ പ്രതിദിനം 12 ലക്ഷം കുറവ് വരുത്താനാണ് എണ്ണ ഉല്‍പ്പാദക യോഗങ്ങളുടെ സംഘടനയായ ‘ഒപെക്’ വിയന്നയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം കൈക്കൊണ്ടത്. 3.25 കോടി ബാരല്‍ മാത്രം പ്രതിദിനം ഉത്പ്പാദിപ്പിച്ചാല്‍ മതിയെന്ന തീരുമാനം പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ എണ്ണ വില കൂടി ബാരലിന് 50 ഡോളര്‍ കവിഞ്ഞു. ഇന്നലെ കൂടി വില ഉയര്‍ന്നതോടെ വരുംനാളുകളില്‍ വിപണിയില്‍ വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഓര്‍ഗസൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് ‘ഒപെക്’ ഇത്തരമൊരു തീരുമാനം എടുക്കുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. തീരുമാനം എടുക്കുന്നതിനെ ചൊല്ലി ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നെങ്കിലും വിയന്നയിലെ യോഗത്തില്‍ അതെല്ലാം പറഞ്ഞുതീര്‍ക്കുകയായിരുന്നു. എണ്ണവിപണിയുടെ ദുര്‍ബലമായ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ വിപണിയുടെ വീണ്ടെടുപ്പ് പ്രക്രിയക്ക് സമയം ആവശ്യമായി വരുമെന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ (ഐ.ഇ.എ) മുന്നറിയിപ്പ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സെപ്തംബറില്‍ അള്‍ജീരിയയില്‍ നടന്ന ഒപെക് യോഗത്തില്‍ ഉല്‍പ്പാദനം കുറക്കാനുള്ള തീരുമാനം എടുത്തു. ഇതും അന്ന് എണ്ണവിപണിയെ സ്വാധീനിച്ചിരുന്നു. 3.25-33 കോടി ബാരല്‍ വരെ കുറക്കുകയെന്ന തീരുമാനത്തത്തെുടര്‍ന്ന് വില ആറ് ശതമാനമായി കൂടിയെങ്കിലും അത് പിന്നീട് താഴുന്ന കാഴ്ചയാണ് കണ്ടത്.
ഇപ്പോള്‍ ഒപെക് രാജ്യങ്ങളില്‍ ഇറാന്‍, നൈജീരിയ, ലിബിയ എന്നീ രാജ്യങ്ങളെ ഉല്‍പ്പാദക നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുകയും റഷ്യ അടക്കമുള്ള ഒപെക് ഇതര രാജ്യങ്ങളുമായി ഉല്‍പ്പാദനം കുറക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരാനും ഒപെക് യോഗം തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ , മൂന്ന് മാസംമുമ്പ് പുറത്തുവന്ന ഖത്തര്‍ നാഷണല്‍ ബാങ്ക് സാമ്പത്തികാവലോകന റിപ്പോര്‍ട്ടും പ്രസക്തമാകുന്നുണ്ട്. 2017-ഓടെ എണ്ണവില ബാരലിന് ശരാശരി 55 ഡോളര്‍ എന്ന നിലയിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിച്ചിരുന്നത്. അന്താരാഷ്ട്ര എണ്ണ വിപണിയില്‍ അസ്ഥിരത തുടരുകയും, ഒപെകിതര രാജ്യങ്ങളില്‍നിന്ന് വിപണിയിലേക്കൊഴുകുന്ന എണ്ണയുടെ അളവ് കൂടുകയും ചെയ്യുന്ന സാഹചര്യം നിലനിന്നാലും ഉപഭോഗം കൂടി എണ്ണയുടെ ആവശ്യം വര്‍ധിക്കുമെന്നാണ് ക്യു.എന്‍.ബി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍ 2017 ലത്തൊന്‍ ഒരുമാസം അവശേഷിക്കുമ്പോള്‍തന്നെ ബാരലിന് എണ്ണവില 53 ഡോളറില്‍ എത്തിയത് ശുഭസുചകമായാണ് ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ കാണുന്നത്.
ഒപെക് ഇതര രാജ്യങ്ങള്‍ കൂടി എണ്ണ ഉല്‍പ്പാദനം കുറക്കുന്നതോടെ കൂടുതല്‍ വില ഉയരുമെന്നതാണ് ഒപെക് രാജ്യങ്ങളെ ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്നത്. ഒപെക് ഇതര രാജ്യങ്ങള്‍ ഉല്‍പ്പാദനം ആറുലക്ഷം ബാരല്‍ കുറക്കണമെന്നതാണ് ഓപെക് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ മൂന്നുലക്ഷം ബാരലായി കുറക്കുക എന്നതാണ് റഷ്യയുടെ നിലപാട് എന്നറിയുന്നു. മോസ്കോയിലാണ് ചര്‍ച്ച നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.