ഖത്തര്‍ എയര്‍വെയ്സ് ഇറാനിലേക്ക് സര്‍വീസുകള്‍ തുടരും

ദോഹ: ഇറാനിലെ സൗദി എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസഡറെ തിരിച്ചു വിളിച്ചെങ്കിലും ഖത്തര്‍ എയര്‍വെയ് ഇറാനിലേക്കുളള സര്‍വീസുകള്‍ തുടരും. അംബാസഡറെ തിരിച്ചുവിളിച്ചെങ്കിലും ഇറാനുമായുളള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കാന്‍ ഖത്തര്‍ തയാറായിട്ടില്ല. 
മൂന്ന് ഇറാനിയന്‍ നഗരങ്ങളിലേക്കാണ് കമ്പനി വിമാന സര്‍വീസുകള്‍ നടത്തുന്നത്. ഇത് അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ളെന്ന് ഖത്തര്‍ എയര്‍വെയ്സ് വക്താവ് അറിയിച്ചു. 
തെഹ്റാന്‍, മശ്ഹദ്, ഷിറാസ് എന്നീ നഗരങ്ങളിലേക്കുളള ടിക്കറ്റുകള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. ബഹ്റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഈ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചെങ്കിലും ഇറാന്‍ അംബാസഡര്‍ ഇപ്പോഴും ഖത്തറില്‍ തുടരുന്നുണ്ട്.  
ഭീകരവാദ കേസില്‍ സൗദിയിലെ ശിയാ നേതാവ് നമിര്‍ അന്നമിര്‍ അടക്കമുള്ള ആളുകളെ വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണ് ഇറാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ടത്. ഖത്തര്‍ അംബാസഡര്‍ ഡോ. ഇബ്രാഹിം അബ്ദുറഹ്മാനെ ഖത്തര്‍ തിരിച്ചുവിളിച്ചതായി വിദേശകാര്യമന്ത്രാലയത്തിലെ ഏഷ്യന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഖാലിദ് ഇബ്രാഹിം അല്‍ ഹംറാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. 
എംബസി ആക്രമണത്തില്‍ പ്രതിഷേധിച്ച് ദോഹയിലെ ഇറാന്‍ എംബസിക്ക് ഖത്തര്‍ പ്രതിഷേധക്കുറിപ്പ് കൈമാറിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.