റമദാന്‍ രാവുകളില്‍ കതാറ വിളിക്കുന്നു

ദോഹ: ദോഹയിലെ സാംസ്കാരിക ഗ്രാമവും വിനോദസഞ്ചാരികളുടെ ഇഷ്ട ഇടവുമായ കതാറ റമദാനില്‍ ഒട്ടേറെ സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്. ദഫ്നയിലെ ഗ്രാന്‍ഡ് മോസ്കിന് മുമ്പില്‍ ഏറെപേരെ ആകര്‍ഷിച്ചിരുന്ന നോമ്പുതുറക്കുമ്പോള്‍ പൊട്ടിച്ചിരുന്ന പീരങ്കി ഇത്തവണ കതാറയിലും എത്തിയത് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കതാറ ബീച്ചിലാണ് ഇഫ്താര്‍ സമയം അറിയിച്ചുകൊണ്ട് പീരങ്കി തീതുപ്പുന്നത്. ഇതിന് സാക്ഷികളാവാനും പീരങ്കിക്കടുത്ത് നിന്ന് ഫോട്ടോയെടുക്കാനും മറ്റും നിരവധി കുടുംബങ്ങളാണത്തെുന്നുത്. ‘മിദ്ഫ അല്‍ ഇഫ്താര്‍’ എന്ന പേരില്‍ ഈ വര്‍ഷം ആദ്യമായാണ് പരമ്പരാഗത രീതിയില്‍ പീരങ്കി മുഴക്കുന്ന പ്രദര്‍ശനം കതാറയില്‍ ഒരുക്കിയത്.

 എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും വിശുദ്ധ റമദാന്‍െറ സന്ദേശം ലഭിക്കുന്നതിനുള്ള വ്യത്യസ്ത ഇനം പരിപാടികളും പ്രദര്‍ശനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ‘ഖുര്‍ആനിലെ മനുഷ്യ നിര്‍മിതി’ എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള ശില്‍പശാല ഇന്നലെ ആരംഭിച്ചു. ബില്‍ഡിങ് നമ്പര്‍ 19ല്‍ രാത്രി എട്ട് മണി മുതല്‍ 10 മണി വരെയാണ് പരിപാടി. കുടുംബങ്ങളെയും കുട്ടികളെയും ആകര്‍ഷിക്കാനാണ് ഇത്തവണ പീരങ്കി ഒരുക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. അറബ് നാടുകളില്‍ പരമ്പരാഗതമായി മഗ്രിബ് വാങ്ക് സമയത്ത് പീരങ്കി ശബ്ദം മുഴക്കുന്ന രീതിയുണ്ട്. ഇതിന് പുറമെ ആത്മീയാനുഭൂതി പകരുന്ന തരത്തിലുള്ള പരിപാടികളും കതാറയില്‍ നടക്കുന്നുണ്ട്. കതാറ മസ്ജിദില്‍ പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും ഒട്ടേറെ ആളുകള്‍ തടിച്ചുകൂടുന്നു.

കതാറ മസ്ജിദില്‍ ഇഫ്താറിന് ശേഷം ഇശാ നിസ്കാരം വരെയുള്ള സമയത്തും തറാവീഹ് പ്രാര്‍ഥനയുടെ സമയത്തും ശ്രവ്യമനോഹരമായ ഖുര്‍ആന്‍ പാരായണം ശ്രവിക്കാം. മസ്ജിദ് ഇമാം ശൈഖ് മുഹമ്മദ് മക്കിയാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്. കതാറ സൂഖില്‍ റമസാന്‍ അതിഥികള്‍ക്കായി വിപുലമായ വിപണി പ്രവര്‍ത്തിക്കുന്നുണ്ട്. പരമ്പരാഗത അറേബ്യന്‍ ഉല്‍പന്നങ്ങളാണ് ഇവിടെ കൂടുതലും കിട്ടുന്നത്. റമദാന്‍ 14ാം ദിവസം നടക്കുന്ന കറങ്കഊ ഉത്സവത്തിനുള്ള ഒരുക്കങ്ങളും കതാറയില്‍ നടക്കുന്നുണ്ട്. റമദാന്‍ പരിപാടികള്‍ ആസ്വദിക്കാനത്തെുന്ന അതിഥികളെ വരവേല്‍ക്കാന്‍ കതാറയിലെ വഴികളും കുന്നുകളും മരങ്ങളുമെല്ലാം ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. നിത്യവും വ്യത്യസ്ത പരിപാടകളോടെയാണ് കതാറ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.