അല്‍ ജസീറ ചാനല്‍ 500  ജീവനക്കാരെ പിരിച്ചുവിടുന്നു

ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാര്‍ത്താചാനല്‍ അല്‍ ജസീറ 500 ജീവനക്കാരെ പിരിച്ചുവിടുന്നു. തൊഴില്‍ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതെന്ന് ചാനലിന്‍െറ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സുവാഖ് പ്രസ്താവനയില്‍ അറിയിച്ചു. വിവിധ രാജ്യങ്ങളിലായി ചാനലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം വരുന്ന മാധ്യമ-സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് തൊഴില്‍ നഷ്ടമാവുക. ഇതില്‍ ഭൂരിഭാഗവും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കുമെന്നും ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 
അന്താരാഷ്ട്ര മാധ്യമരംഗത്ത് ഒന്നാമതത്തൊനുള്ള എല്ലാ മാര്‍ഗങ്ങളും തങ്ങള്‍ കഴിഞ്ഞ കുറെ മാസങ്ങളിലായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിന് ആനുപാതികമായി വലിയ മാറ്റങ്ങള്‍ അനിവാര്യമാണെന്നും മുസ്തഫ സുവാഖ് പറഞ്ഞു. ലോകമെങ്ങും സ്വതന്ത്രവും വിമര്‍ശനാത്മകവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാകുംവിധം ആഗോളമാധ്യമ ശൃംഖലകളില്‍ ഉന്നതസ്ഥാനം കൈവരിക്കാന്‍  ചാനലിന്‍െറ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ട്. ഇത്തരം നടപടികളുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചാനലിന്‍െറ ദീര്‍ഘകാലത്തെ വികസനവും മല്‍സരക്ഷമതയും കണക്കിലെടുക്കുമ്പോള്‍ ഈ തീരുമാനം ശുഭാപ്തിവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വിവിധരാജ്യങ്ങളിലായി 4,500ഓളം ജീവനക്കാരാണ് അല്‍ ജസീറക്ക് വേണ്ടി ജോലി ചെയ്യുന്നത്. ഇതില്‍ 11 ശതമാനം കുറക്കാനുള്ള നടപടികളാണ് ചാനല്‍ കൈക്കൊള്ളുന്നത്. ജീവനക്കാര്‍ക്കും മാനേജ്മെന്‍റ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴില്‍മേഖലയിലെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതെന്നാണ് ജീവനക്കാരെ അറിയിച്ചത്. ഖത്തര്‍ ഗവണ്‍മെന്‍റിന്‍െറ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാനലിന്‍െറ സാമ്പത്തിക പരിഷ്കരണ നടപടികളെക്കുറിച്ച് പക്ഷേ, അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ഖത്തറിന്‍െറ 15 വര്‍ഷത്തെ ചരിത്രത്തില്‍ എണ്ണവില ഏറ്റവും താഴുകയും ആദ്യമായി കമ്മി ബജറ്റ് അവതരിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ചെലവ് കുറക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ ചാനല്‍ നിര്‍ബന്ധിതമാകുകയാണെന്ന് വിലയിരുത്തപ്പെടുന്നു. ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ മ്യൂസിയംസ്, ഹമദ് മെഡികകല്‍ കോര്‍പറേഷന്‍ എന്നീ ഗവണ്‍മെന്‍റ് സഹായങ്ങളുള്ള സ്ഥാപനങ്ങളും ചെലവ്ചുരുക്കല്‍ നടപടികള്‍ക്ക് വിധേയമാകുന്നുണ്ട്. ഖത്തര്‍ പെട്രോളിയം അടക്കം എണ്ണ മേഖലയില്‍ നിന്നാണ് പിരിച്ചുവിടല്‍ ആരംഭിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.