‘ഫിഫ വേള്‍ഡ് കപ്പ് 2022’ ന് സൈബര്‍  സംരക്ഷണത്തിനായി ഡിജിറ്റല്‍ കവചം

ദോഹ: ഫിഫ വേള്‍ഡ് കപ്പ് 2022നെ സൈബര്‍ ആക്രമണങ്ങള്‍നിന്ന് സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷ് സൈബര്‍ സുരക്ഷാവിഭാഗവുമായി ചേര്‍ന്ന് ‘ഡിജിറ്റല്‍ പ്രതിരോധം’ തീര്‍ക്കാനുള്ള നടപടികള്‍ ആവിഷ്കരിക്കുന്നു. 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ പ്രാവര്‍ത്തികമാക്കിയ രീതിയിലുള്ള സൈബര്‍ സുരക്ഷാക്രമീകരണങ്ങളും അനുബന്ധ സാങ്കേതികവിദ്യകളുമാവും  ഖത്തറുമായി പങ്കുവെക്കുകയെന്നും ഇതുവഴി സൈബര്‍ലോകത്തുനിന്നുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ ഖത്തറുമായി സഹകരിക്കുകയാണ് ഉദ്ദേശ്യമെന്നും യു.കെ സുരക്ഷാ ഉപദേഷ്ടാവും ഉന്നത പോലിസ് ഉദ്യോഗസ്ഥനുമായ റിച്ചാര്‍ഡ് ഫ്രീമാന്‍ പറഞ്ഞു. ഖത്തറില്‍ നടക്കുന്ന മിലി പോള്‍ സുരക്ഷാ സാമഗ്രികളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഖത്തറിലത്തെിയതായിരുന്നു അദ്ദേഹം. 
2022 ലോകകപ്പ്പോലുള്ള മര്‍മ്മപ്രധാനമായ പല മത്സരങ്ങളും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എളുപ്പം വേദിയാകാറുണ്ടെന്നും വിവിധയിനം പ്രതിരോധ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ  ഇവയെ ചെറുക്കാനുള്ള നടപടികളാവും ഖത്തര്‍ സര്‍ക്കാറുമായുള്ള ദൃഢമായ സഹകരണങ്ങളിലൂടെ കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു. 
ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സൈബര്‍ ലോകത്തുനിന്നുള്ള ഭീഷണികള്‍. ഇവയെ ചെറുക്കാന്‍ പര്യാപ്തമായ ഉന്നത സാങ്കേതികവിദ്യയുടെ അഭാവം രാജ്യത്തുണ്ടെന്നും ഫ്രീമാന്‍ പറഞ്ഞു. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി മുറപ്രകാരം ബന്ധം പുലര്‍ത്തിവരുന്നുണ്ട്. ലോകകപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചാരപ്രവര്‍ത്തനം വഴി ചോര്‍ത്തുന്നത് തടയാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ലോകവുമായി ബന്ധപ്പെട്ടുള്ള ചാരപ്രവര്‍ത്തനങ്ങള്‍, ബൗദ്ധികശക്തിയടക്കം ചോര്‍ത്തുന്ന രീതിയാണ് നിലവിലുള്ളത്. 2012 ലണ്ടന്‍ ഒളിമ്പിക്സുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ നടന്നപ്പോള്‍ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ തങ്ങള്‍ക്കായിട്ടുണ്ട്. വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി ഖത്തറിന് ഈ രംഗത്ത് വലിയ തുക ചെലവിടേണ്ടി വരും. ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഖത്തറിലെ നിവാസികളെയും പൗരന്മാരെയും ബോധവത്കരിക്കുന്ന പരിശീലന പരിപാടികള്‍ക്ക് ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍നിന്ന് പന്ത്രണ്ട് കമ്പനികളാണ് ഈ വര്‍ഷത്തെ മിലി പോള്‍ പ്രദര്‍ശനത്തിനായി എത്തിയിട്ടുള്ളത്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചതായും 2022 വേള്‍ഡ് കപ്പിനും നാഷനല്‍ വിഷന്‍ 2030ന്‍െറ ഭാഗമായുള്ള പദ്ധതികള്‍ക്കും വ്യവസായികരംഗ മടക്കമുള്ള മേഖലകളില്‍ സഹകരിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും  ഖത്തര്‍ ട്രിബ്യൂണുമായുള്ള അഭിമുഖത്തില്‍ ഫ്രീമാന്‍  പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.