ദോഹ: ഓരോ രക്ഷിതാവിനും അവൾ സ്വന്തം മകളായി. യൂനിഫോം അണിഞ്ഞ് സ്കൂളിൽ നിന്നും മടങ്ങിയെത്തുന്ന മക്കളിലെല്ലാം അവർ മിൻസ മറിയം ജേക്കബ് എന്ന കൊച്ചു മാലാഖയെ കണ്ടു.
കളിക്കോപ്പുകളോട് സല്ലപിച്ചും മാതാപിതാക്കളോട് കിന്നാരം പറഞ്ഞും, പിറന്നാൾ ആഘോഷിച്ചും പ്രിയപ്പെട്ടവളായിരിക്കവെ, പ്രാണൻ വിട്ടകന്ന നാലുവയസ്സുകാരിയുടെ തീരാനോവിലായിരുന്നു ഖത്തറിലെ ഓരോ രക്ഷിതാവും.
മലയാളി സമൂഹത്തിന് മാത്രമല്ല, സ്വദേശികളും വിദേശികളുമായ എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ വേദന പങ്കുവെച്ചു. സ്കൂൾ ബസിൽ ജീവനറ്റുപോയ മിൻസയുടെ ദാരുണാന്ത്യം മാത്രമായിരുന്നു ഖത്തറിലും നാട്ടിലുമെല്ലാമുള്ള പ്രിയപ്പെട്ടവർക്ക് വേദനയായത്.
ഞായറാഴ്ച വൈകുന്നേരത്തോടെ മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതു മുതൽ സമൂഹ മാധ്യമങ്ങളിൽ ദുഃഖം പങ്കുവെച്ച് പ്രവാസികൾ കുറിപ്പുകൾ പങ്കുവെച്ചു. ഇംഗ്ലീഷ്, അറബ് മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും തങ്ങളുടെ ദുഃഖവും പ്രതിഷേധവും അറിയിച്ച് സ്വദേശികളും രംഗത്തെത്തി. സ്കൂൾ അധികൃതർക്കും ജീവനക്കാർക്കും എതിരായിരുന്നു പ്രതിഷേധം. വിദ്യഭ്യാസ മന്ത്രാലയം ആവർത്തിച്ച് ബോധവത്കരണവും മുന്നറിയിപ്പും നൽകുന്നതിനിടയിലും ദുരന്തം ആവർത്തിച്ചത് ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും അനാസ്ഥയായി ചൂണ്ടിക്കാണിക്കപ്പെട്ടു.
ദുരന്തവാർത്തയുടെ ഷോക്കിലായിരുന്നു തിങ്കളാഴ്ച പ്രഭാതം ഉണർന്നത്. രാവിലെ നെഞ്ചുപിടയുന്ന വേദനയോടെയായിരുന്നു സ്കൂളിലേക്ക് കുട്ടികളെ ഉടുത്തണിയിച്ച് അയച്ചത്. 'കഴിഞ്ഞ രാത്രിയിൽ തീരെ ഉറങ്ങിയിട്ടില്ല. കണ്ണടക്കുമ്പോഴെല്ലാം ആ പിഞ്ചുമുഖം കൺമുന്നിലെത്തി. എന്റെ മകളെയായിരുന്നു ഞാൻ ആ മുഖത്തും കണ്ടത്. ആ രക്ഷിതാക്കളുടെ വേദന എനിക്കും അസഹനീയമാവുന്നു'-ഒരു രക്ഷിതാവ് 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
'ഈ ദുരന്തത്തിന് അവസാനം വേണം. സ്കൂൾ ബസിലെ ഓരോ സീറ്റിനെയും ഫോക്കസ് ചെയ്യുന്ന തരത്തിൽ കാമറകൾ സ്ഥാപിക്കണം. കുട്ടികൾ ദിവസവും ക്ലാസിൽ എത്തിയോ എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം'-സൽമാൽ അൽതാൻ എന്ന സ്വദേശി ഇൻസ്റ്റഗ്രാമിലെ വാർത്തക്കു താഴെ കമന്റ് ചെയ്തു.
'ഒട്ടുമിക്ക രക്ഷിതാക്കളും ഡ്രൈവർമാർക്കൊപ്പമാണ് കുട്ടികളെ സ്കൂളിൽ വിടുന്നത്. അവർ സുരക്ഷിതമായി സ്കൂളിലെത്തിയെന്ന് എങ്ങനെ ഉറപ്പാക്കാൻ കഴിയും. ഓരോ കുട്ടിയും ക്ലാസിലെത്തുമ്പോഴും സ്കൂൾ വിട്ടു പോവുമ്പോഴും രക്ഷിതാക്കൾക്ക് അതതു നിമിഷം കൃത്യമായ വിവരം നൽകണം'-അസ്മൽ ഹജാജി എന്ന രക്ഷിതാവ് ഇൻസ്റ്റഗ്രാമിൽ തന്റെ ആശങ്ക പങ്കുവെച്ചു.
'ഈ വേദന എങ്ങനെ ഓരോ രക്ഷിതാവും സഹിക്കും. ജീവനക്കാരുടെ വീഴ്ച മാപ്പർഹിക്കാത്തതാണ്. ബസിലെയും സ്കൂളിലെയും ജീവനക്കാർ കുട്ടികളിൽ കൂടുതൽ ശ്രദ്ധ നൽകണം'-മറ്റൊരു രക്ഷിതാവ് കുറിച്ചത് ഇങ്ങനെ.
'കാറിലും ബസിലും ഒറ്റപ്പെടുന്ന കുട്ടികൾ അപകടത്തിൽ പെടുന്നത് വർധിക്കുകയാണ്. എയർകണ്ടീഷൻ മുടങ്ങിയാലും വാഹനത്തിനുള്ളിലേക്ക് വായുസഞ്ചാരം ലഭ്യമാക്കുന്ന രീതിയിൽ പുതിയ രൂപകൽപനക്ക് വാഹന നിർമാതാക്കൾ തയാറാവണം'-മുഹമ്മദ് ഇസ്മായിൽ എന്നയാളുടെ നിർദേശം ഇങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.