ദോഹ: അധിനിവേശ കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അതിക്രമം അപലപനീയമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം.
ലോകമെങ്ങുമുള്ള മുസ്ലിംകൾ തങ്ങളുടെ മൂന്നമത്തെ വിശുദ്ധ പള്ളിയായ കണക്കാക്കുന്ന അൽ അഖ്സയിലേക്ക് കഴിഞ്ഞ ദിവസമാണ് തീവ്ര വലതുപക്ഷക്കാരനും ഇസ്രായേൽ സുരക്ഷ മന്ത്രിയുമായ ഇറ്റാമർ ബെൻഗിവർ, മന്ത്രി യിൽസാക് വാസർലൗഫ്, സെനറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അതിക്രമിച്ചു കടന്നത്. മുസ്ലിം വിശ്വാസികളെ പള്ളിക്കകത്ത് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു നടപടി.
പ്രകോപനപരമായ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി. മസ്ജിദുൽ അഖ്സയുടെ സംരക്ഷകർ എന്ന ജോർഡന്റെ അവകാശത്തിനു നേരെയുള്ള കടന്നു കയറ്റമാണിതെന്നും പറഞ്ഞു. മസ്ജിദുൽ അഖ്സക്കെതിരായ ആവർത്തിച്ച കടന്നുകയറ്റവും അതിക്രമവും ഫലസ്തീനികളോട് മാത്രമല്ല, ലോക മുസ്ലിംകളോട് തന്നെയുള്ള വെല്ലുവിളിയാണെന്നും വ്യക്തമാക്കി. ആവർത്തിക്കുന്ന പ്രകോപനങ്ങൾ മേഖലയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമങ്ങളെയും സമാധാന ദൗത്യങ്ങളെയും ബാധിക്കുമെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.