ദോഹ: പുതുതലമുറ ഗതാഗത സംവിധാനങ്ങളുടെ ആശയങ്ങളും കണ്ടെത്തലുകളും അവതരിപ്പിച്ചുകൊണ്ട് ഓട്ടോണമസ് ഇ മൊബിലിറ്റി ഫോറത്തിന് ദോഹയിൽ തുടക്കമായി. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിന്റെ ഉദ്ഘാടനം ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി നിർവഹിച്ചു. ഖത്തർ ഗതാഗത മന്ത്രാലയം സ്വകാര്യ പങ്കാളികളുടെ നേതൃത്വത്തിലാണ് മേളക്ക് ആതിഥ്യം വഹിക്കുന്നത്.
20ഓളം രാജ്യങ്ങളിൽ നിന്നായി 40ൽ അധികം വിദഗ്ധർ പങ്കെടുക്കുന്ന മേളയിൽ ഭരണകർത്താക്കൾ, സർക്കാർ ഏജൻസി പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ വിദഗ്ധർ, എൻജിനീയർ, കൺസൾട്ടന്റുമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഓട്ടോണമസ് ഇ-മൊബിലിറ്റി മേഖലയിലെ അന്തർദേശീയ, പ്രാദേശിക കമ്പനികളുടെ നൂതനാശയങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രദർശനത്തിനും ഫോറത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ വിവിധ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. രാജ്യത്തിന്റെ പരിസ്ഥിതി സൗഹൃദവും നൂതനവുമായി ഗതാഗത മാർഗങ്ങളുടെ വിജയകരമായ നിർവഹണത്തെ കുറിച്ച് മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി വിശദീകരിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഖത്തർ സുസ്ഥിരവും സംയോജിതവുമായ പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിലും ലോകകപ്പ് ഫുട്ബാളിലും ആരാധകരുടെ യാത്രക്ക് സുസ്ഥിര ഗതാഗത സംവിധാനം നിർണായക പങ്കുവഹിച്ചു.
ഏഷ്യൻ കപ്പിൽ മെട്രോയിലും ബസുകളിലുമായി 34 ലക്ഷം പേരാണ് സഞ്ചരിച്ചത്. 15 ലക്ഷത്തിലേറെ ആരാധകരെത്തിയ ലോകകപ്പ് വേളയിൽ 70 ലക്ഷം യാത്രക്കാർക്ക് മെട്രോയും ബസുകളും ഉപയോഗിച്ച് സുരക്ഷിത യാത്ര നടത്തി. വമ്പൻ ലോകമേളകൾ നടക്കുമ്പോൾ കാർബൺ ബഹിർഗമനം കുറച്ചും പരിസ്ഥിതി സൗഹൃദവുമായി ഗതാഗതത്തിന്റെ സാധ്യത ഖത്തർ ഉപയോഗപ്പെടുത്തിയെന്നും, 2030ഓടെ രാജ്യത്തെ പൊതുഗതാഗതം പൂർണമായും വൈദ്യുതീകരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറത്തിന്റെ ഒന്നാം ദിനത്തിൽ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.