ദോഹ: ജർമനിയിൽ നടന്ന യൂറോകപ്പ് ഫുട്ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് ഫാൻ സോണുകളിൽ ‘വിസിറ്റ് ഖത്തർ’ ഒരുക്കിയ സ്റ്റാളുകളും ആക്ടിവേഷനുകളും വൻ വിജയം. യൂറോപ്യൻ ഫുട്ബാൾ കമ്പക്കാർക്ക് ഖത്തറിന്റെ സാംസ്കാരിക സമൃദ്ധിയും ആതിഥ്യമര്യാദയും വിനോദസഞ്ചാര സാധ്യതകളും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ സ്റ്റാളിൽ 45,000ത്തിലധികം പേർ സന്ദർശിച്ചു.
ബെർലിനിലെയും മ്യൂണിച്ചിലെയും ഫാൻ സോണുകളിലാണ് ‘ദോഹ ക്ലബ്’ എന്ന പേരിൽ സ്റ്റാൾ തുറന്നത്. വിവിധ പ്രദർശനങ്ങളും മത്സരങ്ങളും ഇവിടങ്ങളിൽ സംഘടിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ ഖത്തറിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അവതരിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഖത്തറിലെ പ്രധാന സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന പരസ്യ വിഡിയോ യൂറോപ്പിലെ 49 ചാനലുകളിൽ പ്രദർശിപ്പിച്ചു. വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനും സ്വീകരിക്കാനും പാകത്തിൽ രാജ്യം കഴിഞ്ഞ ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.ലോകത്തിന് മുന്നിൽ ഖത്തറിന്റെ സാധ്യതകളും പൈതൃകവും അവതരിപ്പിക്കുകയെന്നത് ഫുട്ബാൾ ലോകകപ്പിന് ആതിഥ്യമരുളിയതിലെ പ്രധാന ലക്ഷ്യമായിരുന്നു.
പാരമ്പര്യത്തിന്റെയും ആധുനികതയുടെയും മികച്ച സംയോജനമാണ് ഖത്തർ സാധ്യമാക്കിയതെന്നും വിദേശ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവം നൽകാൻ രാജ്യത്തിന് കഴിയുമെന്നും ഖത്തർ ടൂറിസം ചെയർമാനും ‘വിസിറ്റ് ഖത്തർ’ ഡയറക്ടർ ബോർഡ് അംഗവുമായ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.