ദോഹ: 'വിത് എക്സലൻസ് വി ബിൽഡ് ജനറേഷൻസ്'എന്ന തലക്കെട്ടിൽ സയൻറിഫിക് എക്സലൻസ് അവാർഡ് 2020മായി ബന്ധപ്പെട്ട ഡോക്യുമെൻററി പ്രദർശനം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ നുഐമി ഉദ്ഘാടനം ചെയ്തു.
സയൻറിഫിക് എക്സലൻസ് അവാർഡ് ആരംഭിച്ച 2007 മുതലുള്ള ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനത്തിൽ ജേതാക്കളെയും വിവിധ വിഭാഗങ്ങളെയും പ്രത്യേകം തരംതിരിച്ച് അവതരിപ്പിച്ചു. കതാറ കൾചറൽ വില്ലേജിൽ നടക്കുന്ന പ്രദർശനത്തിനെത്തുന്നവർക്ക് പുരസ്കാര മാനദണ്ഡങ്ങൾ, സമർപ്പണ രീതിശാസ്ത്രം, പങ്കാളിത്തം, തയാറെടുപ്പുകൾ എന്നിവ സംബന്ധിച്ച് അടുത്തറിയാൻ സാധിക്കും. മുൻ സെഷനുകളിലെ വിഡിയോ ദൃശ്യങ്ങൾ, ജേതാക്കളുടെ ചിത്രങ്ങൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ, അവാർഡുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പുകൾ എന്നിവയും പ്രദർശനത്തിനുണ്ട്. വിവിധ പവലിയനുകളായാണ് പ്രദർശനം.
പ്രഥമ എഡിഷൻ മുതൽ ഇതുവരെയുള്ള പുരസ്കാരങ്ങളുടെ പുരോഗതി മനസ്സിലാക്കുന്നതിൽ പ്രദർശനത്തിന് വലിയ പങ്കാണുള്ളതെന്ന് സയൻറിഫിക് എക്സലൻസ് അവാർഡ് ആക്ടിങ് സി.ഇ.ഒ അലി അബ്ദുല്ല അൽ ബൂഐനൈൻ പറഞ്ഞു.
15 വർഷത്തിനുള്ളിൽ ഒമ്പത് വിഭാഗങ്ങളിലായി സ്ഥാപനങ്ങളും വ്യക്തികളുമടക്കം 800ലധികം പേരാണ് പുരസ്കാരം നേടി. പ്രൈമറിതലം മുതൽ സെക്കൻഡറിതലം വരെയുള്ള വിദ്യാർഥികളും അധ്യാപകരും പുരസ്കാരം നേടിയവരിലുൾപ്പെടും. കൂടാതെ സ്കൂളുകൾ, സർവകലാശാല വിദ്യാർഥികൾ, ശാസ്ത്ര ഗവേഷണങ്ങൾ, ബിരുദാനന്തര ബിരുദധാരികൾ, ഡോക്ടറൽ ഡിഗ്രിയുള്ളവർ തുടങ്ങിയവരും സയൻറിഫിക് എക്സലൻസ് പുരസ്കാരം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.