ദോഹ: പ്രവാസത്തിലാണെങ്കിലും ഓണപ്പൂക്കളം ഇത്തവണയും ബഹുവർണങ്ങളാൽ കേമമാണ്. പാടത്തും പറമ്പിലും നടന്ന് പൂക്കൾ പറിച്ച് വൈവിധ്യമാർന്ന നിറങ്ങളിൽ കളമൊരുക്കിയ തലമുറ ഗൃഹാതുരമായ ഓർമകളോടെ തന്നെ തങ്ങളുടെ വീടുകളിലും ഓഫിസുകളിലും മറ്റുമായി പൂക്കളമൊരുക്കിയാണ് ഓണത്തെ വരവേറ്റത്.
ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞ് വിപുലമായ പൂ ശേഖരവുമായി വിവിധ ഹൈപ്പർമാർക്കറ്റുകളും ഓണപ്പൂവിപണി നേരത്തെ ഒരുക്കിയിരുന്നു. ലുലു ഹൈപ്പർമാർക്കറ്റ്, സഫാരി ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ്മാൾ എന്നിവടങ്ങളിൽ മികച്ച ഇനം പൂക്കളുടെ വിൽപന തകൃതിയായി തുടരുന്നു.
ഓണ വിപണി ലക്ഷ്യമിട്ട് കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൂവളർത്തു കേന്ദ്രങ്ങളിൽനിന്ന് നേരിട്ടെത്തിച്ചാണ് ഖത്തറിലെ ഉപഭോക്താക്കളിലേക്ക് പൂക്കളെത്തിക്കുന്നത്. കിലോക്ക് 38 മുതൽ 40 വരെ റിയാൽ വരെയാണ് പൂക്കളുടെ നിരക്ക്.
വിവിധ നിറങ്ങളിലെ ചെണ്ടുമല്ലി, റോസ്, വെൽവെറ്റ് പൂക്കൾ, ജമന്തി, വാടാമല്ലി, ലില്ലി, അരളി, താമര തുടങ്ങിയ പൂക്കൾ ഇവിടെ ലഭ്യമാണ്. വീടുകളിൽ ലളിതമായൊരു പൂക്കളമൊരുക്കുന്നതിന് നൂറ് റിയാൽ വരെ ചെലവഴിക്കുമ്പോൾ മത്സരങ്ങൾക്കായി നിറമൊപ്പിക്കുമ്പോൾ കൂടുതൽ പണവും ചെലവഴിക്കാൻ ആവശ്യക്കാർ തയാറാണ്.
ഇത്തവണ മുൻവർഷത്തേക്കാൾ കൂടുതൽ സ്റ്റോക്കുകളുമായി ഓണത്തെ വരവേറ്റതായി സഫാരി ഹൈപ്പർമാർക്കറ്റ് ഫ്രഷ് ഫുഡ് ഇൻചാർജ് നവാസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘ഉപഭോക്താക്കളുടെ കൂടി ബുക്കിങ് സ്വീകരിച്ചാണ് ഓണപ്പൂക്കളത്തിനാവശ്യമായ പൂവുകൾ എത്തിച്ചത്.
ഒന്നര ടണ്ണിലേറെ ഞങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. വൈവിധ്യമാർന്ന വർണങ്ങളിൽ 18 തരം പൂക്കൾ വിൽപനക്കെത്തിച്ചു. വീടുകളിൽ പൂക്കളമൊരുക്കാനും വിവിധ ക്ലബുകളും കൂട്ടായ്മകളുമൊരുക്കുന്ന മത്സരങ്ങൾക്കായും ആവശ്യക്കാരേറെയാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ വിവിധ വർണങ്ങൾ തേടിയെത്തുമ്പോൾ അവർക്കാവശ്യമായത് വിപണിയിൽ ലഭ്യമാണ്’ -നവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.