ദോഹ: നാട്ടിൽ തിരുവോണം ഞായറാഴ്ചയാണെങ്കിലും പ്രവാസമണ്ണിൽ ഇത്തവണ ഓണാഘോഷത്തിന് നേരത്തേ തന്നെ തുടക്കമായി. പൂക്കളമൊരുക്കിയും സദ്യയുണ്ടും, വടംവലി ഉൾപ്പെടെ ഓണക്കളികളുമായി വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച ഓണാഘോഷ ദിനമായി മാറി.
പൊതു അവധിയും, തൊട്ടു പിന്നാലെ ഞായറാഴ്ച തിരുവോണവുമെത്തുമ്പോൾ ആഘോഷത്തിന് പൊലിമയേറുകയാണ്. നാട്ടിൽ പ്രിയപ്പെട്ടവരെല്ലാം ഓണ ഒരുക്കത്തിന്റെ ഉത്രാടപ്പാച്ചിലിൽ അലിയുമ്പോൾ, വെള്ളിയാഴ്ചയിലെ അവധി ദിവസമായിരുന്നു പ്രവാസ മണ്ണിലെ ഓണം. ഓഫിസുകൾക്കും സ്കൂളുകൾക്കും അവധിയായതിനാൽ രാവിലെ മുതൽ രാത്രി വൈകുംവരെ വാരാന്ത്യ അവധി ദിനത്തിന് ഓണാവേശമായി.
തലേദിവസം തന്നെ ഹൈപ്പർമാർക്കറ്റുകളിലെത്തി പൂക്കളും സദ്യ വട്ടത്തിനുള്ള അവശ്യ വസ്തുക്കളും വാങ്ങിക്കൂട്ടി വീടുകളിലും താമസകേന്ദ്രങ്ങളിലും ഓണാഘോഷം തുടങ്ങി. രണ്ടും മൂന്നും കുടുംബങ്ങൾ ഒത്തുചേർന്ന് പൂക്കളമൊരുക്കിയും സദ്യ തയാറാക്കി സുഹൃത്തുക്കളും ബന്ധുക്കളും ഒന്നിച്ചുണ്ടും നേരത്തേ ഓണത്തെ വരവേറ്റു.
കുടുംബസമേതം കഴിയുന്ന പ്രവാസികൾ വെള്ളിയാഴ്ച അവധിയെ തിരുവോണമാക്കി മാറ്റിയപ്പോൾ, മാളുകളിലും മറ്റുമായി വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും ആഘോഷം പൊടിപൊടിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പൂക്കളമത്സരങ്ങളും ഓണപ്പരിപാടികളുമായാണ് നാടൊന്നാകെ ഓണത്തെ വരവേറ്റത്. റോഡിയോ സുനോ 91.7 എഫ്.എം നേതൃത്വത്തിൽ സുനോ പൊന്നോണ ആഘോഷങ്ങൾ വെള്ളിയാഴ്ച സഫാരി ഹൈപ്പർമാർക്കറ്റ് മാളിൽ വലിയ ജനസാന്നിധ്യത്തിൽ അരങ്ങേറി.
തൃശൂർ ജില്ല സൗഹൃദവേദി നേതൃത്വത്തിൽ മെഗാ ഓണപ്പൂക്കളവും വിവിധ പരിപാടികളും ഒരുക്കിയിരുന്നു. ടാക് ഖത്തർ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. ഇന്ത്യൻ എംബസിയിൽ രണ്ടു ദിവസം മുമ്പേ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ പൂക്കളമൊരുക്കി. അംബാസഡർ വിപുൽ, മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഇനി ഞായറാഴ്ച തിരുവോണ ദിനത്തിൽ മലയാളികളുടെ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഓണമെത്തുന്നതോടെ ആഘോഷങ്ങൾ കളറാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.