ദോഹ: മൂന്നുവർഷത്തോളം നീണ്ടുനിന്ന സേവനകാലാവധി പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന അംബാസഡർ ഡോ. ദീപക് മിത്തലിന് ഖത്തറിലെ ഇന്ത്യൻ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച ഐ.സി.സി അശോക ഹാളിലായിരുന്നു എംബസിയുടെ അപെക്സ് ബോഡി സംഘടനകളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.പി.ബി.പി.സി നേതൃത്വത്തിൽ അംബാസഡർക്ക് യാത്രയയപ്പ് നൽകിയത്.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഷാൾ അണിയിച്ച് ആദരിച്ചു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സേവനവും സന്നദ്ധപ്രവർത്തനങ്ങളും കലാകായിക മേഖലകളിലെ സംഭാവനകളും അഭിനന്ദനാർഹമാണെന്ന് അംബാസഡർ പറഞ്ഞു. ‘ലോകകപ്പ് വേളയിൽ വളന്റിയർമാരായും സംഘാടനത്തിലും സജീവ സാന്നിധ്യമായി ഇന്ത്യക്കാർ പങ്കാളികളായിരുന്നു. പാസേജ് ടു ഇന്ത്യ ഉൾപ്പെടെ കേന്ദ്ര മന്ത്രിമാർ പങ്കെടുത്ത സാംസ്കാരിക പരിപാടികളിലൂടെ ഇന്ത്യക്കാരുടെ ഒത്തൊരുമയും ഐക്യവും ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ലോകകപ്പിലും മറ്റും ഇന്ത്യക്കാരുടെ സേവനത്തെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയിൽ അഭിനന്ദിച്ചതായും അംബാസഡർ പറഞ്ഞു. തന്റെ സേവന കാലയളവിലെ പ്രവർത്തനങ്ങളിൽ പിന്തുണ നൽകിയ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾക്കും പ്രവാസി സമൂഹത്തിനും വിവിധ കൂട്ടായ്മകൾക്കും അംബാസഡർ നന്ദി പറഞ്ഞു.
അംബാസഡറുടെ പത്നി ഡോ. അൽപ്ന മിത്തൽ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു. എംബസി ഫസ്റ്റ് സെക്രട്ടറിമാരായ സേവ്യർ ധനരാജ്, സചിൻ ദിനക് പാൽ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, മുൻ ഐ.സി.സി പ്രസിഡന്റ് എം.ഐ ഫരീദ് എന്നിവർ സംബന്ധിച്ചു. ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ, വ്യവസായിക പ്രമുഖർ, സ്കൂൾ മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2020 മേയിൽ ഖത്തർ അംബാസഡറായി ചുമതലയേറ്റ ഡോ. ദീപക് മിത്തൽ മൂന്നു വർഷം പൂർത്തിയാവാനിരിക്കെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. 1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. ദീപക് മിത്തലിന് പ്രധാനമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയാണ് അടുത്തനിയമനം. നിലവിൽ ഗൾഫ് ഡിവിഷൻ ജോയന്റ് സെക്രട്ടറി പദവി വഹിക്കുന്ന വിപുൽ ആയിരിക്കും ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡർ എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.