ദോഹ: ഖത്തറിലെ പ്രവാസികൾക്ക് കലാവിരുന്നുമായി ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.സിയുടെ ഭാരത് ഉത്സവ് വരുന്നു. ഒക്ടോബാർ 25ന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ വൈവിധ്യമാർന്ന നൃത്ത പരിപാടികളോടെ ഭാരത് ഉത്സവ് അരങ്ങേറുമെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും കൾചറൽ കോഓഡിനേറ്ററുമായ വൈഭവ് തണ്ഡലെ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ച് മുതൽ അൽ മയാസ തിയറ്ററിലാണ് നാല് മണിക്കൂർ നീളുന്ന കലാവിരുന്ന്.
ഇന്ത്യയുടെ തെക്ക് കന്യാകുമാരി മുതൽ മുതൽ വടക്ക് കശ്മീർ വരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള സംസ്ഥാനങ്ങളുടെയുമെല്ലാം തനത് കലാരൂപങ്ങൾ ഒരുവേദിയിൽ സമ്മേളിക്കുന്ന ഹൃദ്യമായ കലാവിരുന്നിനാണ് ഭാരത് ഉത്സവിലൂടെ ഇത്തവണ വേദിയൊരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഐ.സി.സിയിൽ അംഗങ്ങളായ വിവിധ കമ്യൂണിറ്റി സംഘടനകളുടെയും ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
ഒക്ടോബർ 25ന് നടക്കുന്ന പരിപാടിയുടെ അണിയറ ഒരുക്കങ്ങൾ സജീവമാകുന്നതായും, വിവിധ നൃത്ത ടീമുകളുടെ ഓഡിഷനും പരിശീലനവും പുരോഗമിക്കുന്നതായും ഭാരവാഹികൾ വിശദീകരിച്ചു. തിരഞ്ഞെടുത്ത 40ഓളം ടീമുകളാവും നൃത്ത പരിപാടികൾ അവതരിപ്പിക്കുന്നത്. ഇന്ത്യൻ അംബാസഡർ വിപുൽ, എംബസി ഉദ്യോഗസ്ഥർ, ഖത്തർ സർക്കാറിന്റെ വിവിധ മന്ത്രാലയ പ്രതിനിധികൾ, ബിസിനസുകാർ, കമ്യൂണിറ്റി നേതാക്കൾ എന്നിവരും പങ്കെടുക്കും. 3000ത്തോളം പേർ കാണികളായെത്തുന്ന പരിപാടിയുടെ പ്രവേശനം പാസ് വഴി നിയന്ത്രിക്കും.
ഇന്ത്യയുടെ സാംസ്കാരിക, സാമൂഹിക വൈവിധ്യങ്ങളും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കലാരൂപങ്ങളും ഒരുവേദിയിലൂടെ പ്രദർശിപ്പിക്കുന്നതായിരിക്കും ‘ഭാരത് ഉത്സവ്’ എന്ന് സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, സെക്രട്ടറി എബ്രഹാം ജോസഫ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശാന്തനു ദേശ്പാണ്ഡേ, നന്ദിനി അബ്ബഗൗനി, ഗാർഗിബെൻ വൈദയ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.