ദോഹ: സർക്കാർ ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവുകളും വിട്ടുവീഴ്ചയും നൽകുന്ന ഫ്ലക്സിബിൾ- വർക് ഫ്രം ഹോം സൗകര്യങ്ങൾ ഞായറാഴ്ച മുതൽ പ്രബല്യത്തിൽ വന്നു. സെപ്റ്റംബർ ആദ്യവാരത്തിൽ മന്ത്രിസഭ അംഗീകാരം നൽകിയതിനു പിറകെയാണ് സെപ്റ്റംബർ 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽവരുമെന്ന് സിവിൽ സർവിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോ (സി.ജെ.ബി) അറിയിച്ചിരുന്നു. ‘മവാരിദ്’ വഴി ഫ്ലക്സിബിൾ വർക്ക് ആൻഡ് റിമോർട്ട് വർക്ക് സിസ്റ്റം നടപ്പാക്കുന്നതെന്ന് സി.ജെ.ബി അറിയിച്ചു. 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഖത്തരി മാതാക്കൾക്ക് കുടുംബ വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം മവാരിദ് സംവിധാനത്തിലൂടെ റിമോട്ട് വർക്കിനായി അപേക്ഷിക്കാം.
മന്ത്രിസഭയുടെ അംഗീകാരത്തോടെയുള്ള പുതിയ സംവിധാനം ജീവനക്കാർക്ക് അവരുടെ കുടുംബ ജീവിതവും ജോലിയും ഫലപ്രദമാക്കാൻ അവസരങ്ങൾ നൽകുമെന്നും, ജോലി ചെയ്യുന്ന മാതാക്കൾക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും അവരുടെ ജോലിയുടെ ഭാവിയെ ബാധിക്കാതെ തന്നെ ആവശ്യങ്ങൾ നിറവേറ്റാനുള്ള അവസരവും ഇത് നൽകുമെന്നും സി.ജി.ബി വ്യക്തമാക്കി.
ജീവനക്കാർക്ക് കുടുംബങ്ങളുമായി ഇടപഴകുമ്പോഴും വ്യക്തിഗത കാര്യങ്ങളിൽ ഇടപെടുമ്പോഴും ജോലിയിൽ വൈകിയെത്തുന്നത് പുതിയ സംവിധാനത്തിലൂടെ ഒഴിവാകുമെന്നും, പുതിയ സംവിധാനം ഖത്തരികളും താമസക്കാരുമായ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാവർക്കും ബാധകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവശ്യഘട്ടങ്ങളിൽ ജീവനക്കാർക്ക് രാവിലെ 6.30നും 8.30നുമിടയിൽ ജോലിയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നതാണ് ഫ്ലക്സിബിൾ ടൈമിങ്. അതേസമയം, ഇവർ ഏഴ് മണിക്കൂർ പൂർത്തിയാക്കണം. ഒരു വർഷത്തിൽ ഏഴ് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാനും, 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള മാതാക്കൾക്ക് വർഷത്തിൽ ഒരു മാസം വീട്ടിലിരുന്ന് ജോലി ചെയ്യാനും സംവിധാനം അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.