ദോഹ: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ പതിവ് സർവിസ് പുനരാരംഭിച്ചതിനു പിന്നാലെ രാജ്യാന്തര റൂട്ടുകളിൽ സഹകരണം പുനസ്ഥാപിച്ച് ഖത്തർ എയർവേസും ഇൻഡിഗോ എയർലൈൻസും. കോവിഡിനെ തുടർന്ന്, ഇന്ത്യയിൽ നിന്നുള്ള വിമാന സർവിസുകളെല്ലാം എയർ ബബ്ൾ കരാറിന്‍റെ അടിസ്ഥാനത്തിലായതോടെ നിർത്തിവെച്ച കോഡ്ഷെയറിങ് ഏപ്രിൽ-മേയ് മാസത്തോടെ പുനരാരംഭിക്കാൻ ഖത്തർ എയർവേസും ഇൻഡിഗോയും ധാരണയായി.
ഇതുപ്രകാരം, ഇൻഡിഗോക്ക് ഖത്തർ എയർവേസിലെയും ഖത്തർ എയർവേസിന് ഇൻഡിഗോയിലെയും സീറ്റുകൾ ബുക്ക് ചെയ്ത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കാൻ കഴിയും. ഇന്ത്യയിൽ കൂടുതൽ ആഭ്യന്തര സർവിസുള്ള ഇൻഡിഗോയുമായുള്ള കരാർ, രാജ്യാന്തര തലത്തിൽ വിശാലമായ നെറ്റ്വർക്കുള്ള ഖത്തർ എയർവേസിന് ഏറെ ഗുണകരമാകും.
2019ലാണ് ഇരു എയർലൈനുകളും തമ്മിൽ നേരത്തെ കോഡ്ഷെയർ കരാർ നിലവിലുണ്ടായിരുന്നത്. എന്നാൽ, 2020 മാർച്ചോടെ കോവിഡ് വ്യാപകമാവുകയും തുടർന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം രാജ്യാന്തര സർവിസുകൾ റദ്ദാക്കുകയും ചെയ്തതോടെ കരാർ നിലച്ചു. കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യ വീണ്ടും രാജ്യാന്തര സർവിസുകൾ പുനരാരംഭിച്ചത്.
നിലവിൽ, ഇന്ത്യയിലെ 12 നഗരങ്ങളിലേക്കായി ഖത്തർ എയർവേസ് 190 സർവിസുകൾ നടത്തുന്നുണ്ട്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, അഹ്മദാബാദ്, അമൃത്സർ, ഗോവ, കൊൽക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവിസ്.
ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ നിന്നായി ഇൻഡിഗോ 154 സർവിസുകൾ നടത്തുന്നുണ്ട്. മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിൽ നിന്നാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.