ദോഹ: ആഭ്യന്തര സുരക്ഷാരംഗത്തെ ശ്രദ്ധേയ പ്രദർശനമായ മിലിപോൾ ഖത്തറിന്റെ 15ാമത് എഡിഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 222 പ്രദർശകരും 11000ലധികം സന്ദർശകരും പങ്കെടുക്കും.
ഒക്ടോബർ 29 മുതൽ 31 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ സുരക്ഷാ തന്ത്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, അടിയന്തര പ്രതികരണ ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ‘സുരക്ഷാ സേവനത്തിൽ സാങ്കേതികവിദ്യ’ എന്ന പ്രമേയവുമായി നടക്കുന്ന മിലിപോൾ ഖത്തർ മുൻ പതിപ്പുകളെക്കാർ ആകർഷകമായാണ് ഒരുങ്ങുന്നത്. 2022ൽ ലോകകപ്പിന് മുന്നോടിയായി നടന്ന മിലിപോൾ പ്രദർശനത്തിനിടെ 592 ദശലക്ഷം റിയാൽ മൂല്യമുള്ള കരാറുകളാണ് ഒപ്പുവെച്ചത്.
ആഗോള സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഈ വർഷത്തെ മിലിപോൾ ഏറെ ഊന്നൽ നൽകുന്നതായി സിവി പോൾ സി.ഇ.ഒയും മിലിപോൾ ഇന്റർനാഷനൽ നെറ്റ് വർക്ക് പ്രസിഡന്റുമായ പ്രിഫെറ്റ് യാൻ ജൗനോട്ട് പറഞ്ഞു. ലോകത്തിലെ പ്രമുഖ കമ്പനികളെല്ലാം മിലിപോൾ ഖത്തറിൽ പങ്കെടുക്കുന്നുണ്ട്. ബ്രീച്ച് ആൻഡ് അറ്റാക്ക് സിമുലേഷനിലും സൈബർ ഡിഫൻസ് മൂല്യനിർണയത്തിലും യൂറോപ്പിലെ മുൻനിര കമ്പനിയായ ബ്ലാക്ക് നോയ്സ് ഇത്തവണ പ്രദർശനത്തിനെത്തും.
ഖത്തറിന്റെ ആദ്യ ഉപഗ്രഹ ഓപറേറ്ററായ സുഹൈൽ സാറ്റിന്റെ ഒന്ന്, രണ്ട് വാർത്താവിനിമയ ഉപഗ്രഹങ്ങൾ ആദ്യമായി പ്രദർശിപ്പിക്കും. മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക എന്നീ മേഖലകളിൽ സുപ്രധാനമായ ഡയറക്ട് ടു ഹോം ടെലിവിഷൻ സേവനങ്ങളും ടെലികമ്യൂണിക്കേഷൻ സേവനങ്ങളും നൽകുന്നതിൽ ഈ ഉപഗ്രഹങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.