ദോഹ: ദാനധർമങ്ങളുടെ മാസമായ റമദാനിൽ, ഏറ്റവും പുണ്യമായ രക്തദാന-അവയവദാന കർമങ്ങൾക്ക് പ്രോത്സാഹനവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. അൽഫൈസൽ വിതൗട്ട് ബോർഡേഴ്സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പൊതുജനങ്ങളിലേക്കിറങ്ങി ചെന്ന് അവയവദാനത്തിന് പ്രോത്സാഹനം നൽകുന്ന ഫീൽഡ് കാമ്പയിന് തുടക്കംകുറിച്ചത്. തുടർച്ചയായ 11ാം വർഷമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഏപ്രിൽ ഒമ്പതുവരെ കാമ്പയിൻ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
2013 മുതൽ തുടരുന്ന എച്ച്.എം.സി, അൽ ഫൈസൽ വിതൗട്ട് ബോർഡേഴ്സ് ഫൗണ്ടേഷൻ രക്ത-അവയവദാന കാമ്പയിൻ വലിയ വിജയമായി മാറിയതായി ഹമദ് മീഡിയ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ നായിഫ് അൽ ഷമ്മാരി പറഞ്ഞു. മുൻ വർഷങ്ങളിൽ കാമ്പയിൻ വളരെ ശ്രദ്ധേയമായ വിജയമാണ് കൈവരിച്ചത്. കാമ്പയിനിലൂടെ നിരവധി രക്ത- അവയവദാതാക്കളെയാണ് ലഭിച്ചതെന്നും വ്യക്തമാക്കി.
ഖത്തർ ഓർഗൻ ഡൊണേഷൻ സെന്റർ (എച്ച്.ഐ.ബി.എ)വർഷം മുഴുവൻ തുടരുന്ന ദേശീയ കാമ്പയിന്റെ ഭാഗമായാണ് റമദാനിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഏഴ് ഷോപ്പിങ് സെന്ററുകളിൽ ദേശീയ അവയവദാന കാമ്പയിൻ ബൂത്തുകൾ പ്രവർത്തിക്കും. ഓരോ ബൂത്തുകളിലും അവയവദാന കേന്ദ്രത്തിന്റെ ലക്ഷ്യവും ദൗത്യവും കാഴ്ചപ്പാടുകളും പൊതുജനങ്ങൾക്ക് വിശദീകരിക്കാൻ പ്രത്യേകം നഴ്സിങ്, അഡ്മിനിസ്ട്രേഷൻ ജീവനക്കാരെ സജ്ജമാക്കിയിട്ടുണ്ട്. തത്സമയ രജിസ്ട്രേഷൻ സൗകര്യവുമൊരുക്കിയതായി എച്ച്.ഐ.ബി.എ മേധാവി ഡോ. റിയാദ് ഫാദിൽ അറിയിച്ചു. രാജ്യത്ത് അവയവദാനത്തിന് സന്നദ്ധത അറിയിച്ച് ഇതുവരെ 5.30 ലക്ഷം പേർ രജിസ്റ്റർ ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 82 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, 11 കരൾ മാറ്റിവെക്കൽ, മൂന്ന് ശ്വാസകോശം മാറ്റിവെക്കൽ എന്നിങ്ങനെ സങ്കീർണമായ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കിയതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.