ദോഹ: രണ്ടു ദിവസമായി പ്രവാസമണ്ണിന്‍റെ നൊമ്പരമായി മാറിയ മലയാളി ബാലിക മിൻസ മറിയം ജേക്കബിന് ദോഹ കണ്ണീരോടെ വിടനൽകി. നടപടികൾ, പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച രാത്രി 1.30 നുള്ള ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 8.30ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. പൊലീസ് പരിശോധനയും അന്വേഷണവും പുർത്തിയാക്കിയതിനു ശേഷം, ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹമദ് ആശുപത്രി മോർച്ചറി പരിസരത്ത് മൃതദേഹം പൊതു ദർശനത്തിന് വെച്ചിരുന്നു. പ്രവാസികളും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് ഒരു നോക്കു കാണാനും അന്ത്യഞ്ജലി അർപ്പിക്കാനുമായി എത്തിയത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എംബസി ഉദ്യോഗസ്ഥർ, കമ്യൂണിറ്റി നേതാക്കൾ എന്നിവരും മോർച്ചറി പരിസരത്തെത്തി.
ദോഹ സ്പ്രിങ് ഫീൽഡ് കിൻഡർഗർട്ടനിലെ കെ.ജി വിദ്യാർഥിനിയായ നാലുവയസ്സുകാരി മിൻസ മറിയം ഞായറാഴ്ചയായിരുന്നു സ്കൂൾ ബസിൽ മരിച്ചത്. വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള യാത്രക്കിടയിൽ ഉറങ്ങിപ്പോയ കുട്ടി ബസിനുള്ളിലുള്ളത് അറിയാതെ ഡ്രൈവർ ഡോർ അടച്ചു പോയതിനെ തുടർന്നായിരുന്നു ദാരുണമായ ദുരന്തം സംഭവിച്ചത്. ഉച്ചയോടെ ബസ് എടുക്കാനെത്തിയ ജീവനക്കാരാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം കോട്ടയം ചിങ്ങവനത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പിതാവ് അഭിലാഷ് ചാക്കോ, മാതാവ് സൗമ്യ, സഹോദരി മിഖ എന്നിവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ഖത്തറിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ പൊതുസമൂഹത്തെ കണ്ണീരിലാഴ്ത്തിയ സംഭവത്തിനു പിന്നാലെ അധികൃതർ കർശന നടപടിയുമായി രംഗത്തെത്തി. വിദ്യഭ്യാസ- ആഭ്യന്തര മന്ത്രാലയങ്ങൾ അന്വേഷണം ആരംഭിക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഏതാനും പേരെ അറസ്റ്റ് ചെയ്തായും സൂചനയുണ്ട്.
ഖത്തർ വിദ്യഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ നുഐമി, വിദ്യഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവർ തിങ്കളാഴ്ച മതാപിതാക്കളെ സന്ദർശിച്ച് ആശ്വസിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.