ദോഹ: രാജ്യത്തെ ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കുന്നതിനും അവർക്ക് പുതുജീവിതം സമ്മാനിക്കുന്നതിനുമുള്ള ശൈഖ മൗസ ബിൻത് നാസറിന്റെ സേവനങ്ങൾക്ക് നന്ദിയർപ്പിച്ച് തലയെടുപ്പോടെ ഒരു ശിൽപം. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ, പുനരധിവാസത്തിനായി ശൈഖ മൗസ സ്ഥാപിച്ച അൽ ഷഫല്ലഹ് കേന്ദ്രത്തിന് മുന്നിൽ ഖത്തർ മ്യൂസിയമാണ് ‘ഇൻഫിനിറ്റി ലവ്’ എന്ന പേരിൽ ഭീമകാരമായൊരു സ്റ്റീൽ ശിൽപം സ്ഥാപിച്ചത്.
രാജ്യത്തെ ഭിന്നശേഷിക്കാർക്കായി 1999ൽ ശൈഖ മൗസ സ്ഥാപിച്ച അൽ ഷഫല്ലാഹ് സെന്റർ 25 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് സ്റ്റെയിൻലസ് സ്റ്റീലിൽ അറബിക് കാലിഗ്രഫി ശിൽപം നിർമിച്ചത്.
ഖത്തരി കലാകാരിയായ ബഷാഇർ അൽ ബദറാണ് ‘ഇൻഫിനിറ്റി ലവ്’ നിർമിച്ചത്. അറബി കാലിഗ്രഫിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ഔട്ട്ഡോർ കലാരൂപത്തിന്റെ പ്രകാശനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി നിർവഹിച്ചു.
പ്രണയത്തിനുള്ള അറബി പദമായ ഹുബ്ബ് എന്നതിൽ നിന്നുള്ള രണ്ടക്ഷരങ്ങൾ ഇഴചേർത്താണ് രൂപം നിർമിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അശ്രാന്ത പരിശ്രമം തുടരുന്ന ശൈഖ മൗസക്ക് ആദരസൂചകമായാണ് കലാരൂപം സമർപ്പിക്കുന്നതെന്ന് അൽ ബദർ പറഞ്ഞു.
കഴിഞ്ഞ ദിവസം അൽ ഷഫല്ലഹ് സെന്ററിൽ നടന്ന ബിരുദദാന ചടങ്ങിൽ 43 വിദ്യാർഥികൾ പ്രധാനമന്ത്രിയിൽനിന്ന് ബിരുദം ഏറ്റുവാങ്ങി. ഭാവിയുടെ സ്തംഭങ്ങളെന്നാണ് ബിരുദധാരികളായ വിദ്യാർഥികളെ വിശേഷിപ്പിച്ച് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തത്.
ശ്രദ്ധേയമായ ശിൽപങ്ങളും ഇൻസ്റ്റലേഷനുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയെന്നത് ഖത്തർ മ്യൂസിയം പദ്ധതി കൂടിയാണ്. ഇതിനകം കമീഷൻ ചെയ്ത പബ്ലിക് ആർട്ട് ഇൻസ്റ്റലേഷനുകളുടെ എണ്ണം 140 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.