ദോഹ: റേസിങ് ട്രാക്കിലൂടെ കുതിച്ചുപായുന്ന വേഗക്കാറുകൾക്ക് സമാനമായി വെള്ളത്തിൽ കുതിക്കുന്ന അതിവേഗ ബോട്ടുകളുടെ മത്സരയോട്ടത്തിന് വേദിയാവാൻ ഒരുങ്ങി ഖത്തർ. ലോകത്തെ ആദ്യ ഇലക്ട്രിക് പവർബോട്ട് റേസിങ് ചാമ്പ്യൻഷിപ്പായ ഇ-വൺ ജി.പിക്ക് വിസിറ്റ് ഖത്തറാണ് ദോഹയിലെ ജലാശയങ്ങളിൽ വേദിയൊരുക്കുന്നത്.
ഇ-വൺ ചാമ്പ്യൻഷിപ് സംഘാടകരായ യൂനിയൻ ഇന്റർനാഷനൽ മോട്ടോനോട്ടിക് (യു.ഐ.എം) ഇ1 വേൾഡ് ചാമ്പ്യൻഷിപ്, യുനൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (യു.ഡി.സി) എന്നിവരുമായി സഹകരിച്ചാണ് അടുത്ത വർഷം ഫെബ്രുവരിയിൽ ചാമ്പ്യൻഷിപിന് തുടക്കം കുറിക്കുന്നത്.
വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജിനീയർ അബ്ദുൽ അസീസ് അൽ മൗവ്ലവി, ഇ-വൺ ചെയർമാൻ അലയാന്ദ്രോ അഗാഗ്, യു.ഡി.സി പ്രസിഡന്റും സി.ഇ.ഒയും ബോർഡ് അംഗവുമായ ഇബ്രാഹിം ജാസിം അൽ ഉഥ്മാൻ എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. 2025 ഫെബ്രുവരി 21, 22 തീയതികളിലായി സംഘടിപ്പിക്കുന്ന റേസ്ബേർഡ് ചാമ്പ്യൻഷിപ്, ദോഹയിലെ പേൾ ഐലൻഡിൽ നടക്കും.
2025ലെ ഖത്തർ റേസ് കലണ്ടറിലെ പ്രധാന ഇനമാകുന്ന വിസിറ്റ് ഖത്തർ ഇ1 ജി.പി 2025, മിഡിലീസ്റ്റിൽ ഒരു റേസിങ് ഹബിന് അടിത്തറ പാകും. പേൾ ഐലൻഡിലെ കൊറിന്തിയ യാച്ച് ക്ലബ് ആതിഥേയത്വം വഹിക്കുന്ന ഇ-വൺ റേസിങ് സീരീസിൽ അന്താരാഷ്ട്ര ടീമുകൾ ചാമ്പ്യൻസ് ഓഫ് ദ വാട്ടറിനായി പോരാടാനിറങ്ങും.
ഇ-വണുമായുള്ള പങ്കാളിത്തത്തിലൂടെ വിസിറ്റ് ഖത്തർ രാജ്യത്തിന് പുതിയ ഒരു കായിക ചാമ്പ്യൻഷിപ് അവതരിപ്പിക്കുകയാണെന്നും, കായിക പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തേജനം നൽകുമെന്നും എൻജി. അൽ മൗവ്ലവി പറഞ്ഞു.
ഫിഫ ലോകകപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്ക് വേദിയായ ഖത്തർ, ഫിബ ലോകകപ്പിനും അറബ് കപ്പ് ഫുട്ബാളിനും വേദിയാകാനിരിക്കുകയാണ്. ഇതിലേക്കാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് പവർബോട്ട് റേസിങ് വിസിറ്റ് ഖത്തർ അവതരിപ്പിക്കുന്നത്.
ലോകത്തിലെ പ്രഥമ ഇലക്ട്രിക് പവർബോട്ട് റേസിങ് ടൂർണമെന്റായി അറിയപ്പെടാനിരിക്കുന്ന ഇ-വൺ വേൾഡ് ചാമ്പ്യൻഷിപ്പിന് പവർ ബോട്ടിങ്ങിന്റെ ലോക ഗവേണിങ് ബോഡിയായ യു.ഐ.എമ്മിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ടൂർണമെന്റ് സീരീസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് റേസുകളാണ് സംഘടിപ്പിക്കുന്നത്. അതിലൊന്നിനാണ് ദോഹ വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.