റിയാദ്: 14 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ നൈജീരിയൻ സയാമീസായ ഹസാനയെയും ഹസീനയെയും വേർപെടുത്തി. നെഞ്ചിലും വയറിലുമായി കരൾ, പിത്തസഞ്ചി, കുടൽ എന്നിവ പങ്കിട്ട നൈജീരിയൻ ഇരട്ടകളെ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേശകനുമായ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് വേർപെടുത്തിയത്.
36 അംഗ ശസ്ത്രക്രിയ വിദഗ്ധരും മൾട്ടി ഡിസിപ്ലിനറി മെഡിക്കൽ ടീമിലെ 85 അംഗങ്ങളും ചേർന്ന് എട്ട് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സൗദി ഭരണ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മെഡിക്കൽ ടീം മേധാവി ഡോ. അബ്ദുല്ല അൽ റബീഹ് വ്യക്തമാക്കി. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയുടെ ഭാഗമായുള്ള 56-ാമത് ഓപറേഷനാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 33 വർഷമായി 23 രാജ്യങ്ങളിൽനിന്നുള്ള 130 സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ സാധ്യതകളാണ് സൗദി പഠനവിധേയമാക്കിയത്. സൗദിയുടെ മാനുഷികതക്കും ആരോഗ്യരംഗത്തെ മികവിനും അടിവരയിടുന്നതാണ് സയാമീസ് വേർപെടുത്തൽ പദ്ധതിയെന്ന് ഡോ. റബീഅ പറഞ്ഞു. ദേശഭേദമില്ലാതെ മനുഷ്യരെ സഹായിക്കാനുള്ള സൗദി നേതൃത്വത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ രംഗത്ത് കൈവരിച്ച നേട്ടമെന്ന് അദ്ദഹം പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ടീമിന് ഡോ. അൽ റബീഅ നന്ദി പറഞ്ഞു. മെഡിക്കൽ രംഗത്തെ മുന്നേറ്റം വിഷൻ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിൽപെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.