ജി.സി.സി ഉച്ചകോടി: പുതിയ പ്രതീക്ഷയില്‍ പശ്ചിമേഷ്യ

റിയാദ്: പശ്ചിമേഷ്യന്‍ മേഖലയുടെ സമീപഭാവിയെ സ്വാധീനിക്കുന്ന നിര്‍ണായക ചര്‍ച്ചകളാണ് വ്യാഴാഴ്ച റിയാദില്‍ ചേരുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയില്‍ നടക്കാനിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ സാന്നിധ്യം ലോക ശ്രദ്ധ സൗദി തലസ്ഥാനത്തേക്ക് ക്ഷണിക്കുന്നു. എണ്ണ വിപണിയിലെ പ്രതിസന്ധി, മേഖലയിലെ ഇറാന്‍െറ പ്രകോപനപരമായ ഇടപെടലുകള്‍, ഭീകര സംഘമായ ഐ.എസിനെതിരായ നടപടി, സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭാവി, യമനിലെ ആഭ്യന്തര സംഘര്‍ഷം തുടങ്ങി അനവധി വിഷയങ്ങളാണ് ഉച്ചകോടിയുടെ പരിഗണനക്ക് വരുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഇസ്ലാമിക സൈനിക സഖ്യത്തിന്‍െറ പുരോഗതിയും റിയാദില്‍ ചര്‍ച്ചചെയ്യപ്പെടും. സമീപകാലത്ത് ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ജി.സി.സി യോഗത്തില്‍ പങ്കെടുക്കുന്നത്. അറബ് ലോകവുമായി എന്നും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഒബാമയുടെ വിടവാങ്ങല്‍ സന്ദര്‍ശനം കൂടിയാണിത്. രണ്ടുദിവസം റിയാദില്‍ തങ്ങുന്ന അദ്ദേഹം ബുധനാഴ്ച സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തും. യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും അനുഗമിക്കുന്നുണ്ട്.
അനാരോഗ്യം കാരണം വിശ്രമിക്കുന്ന ഒമാന്‍െറ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒഴികെ ബാക്കിയെല്ലാ രാഷ്ട്രത്തലവന്മാരും യോഗത്തിനത്തെും.
പ്രധാന ചര്‍ച്ചാവിഷയങ്ങള്‍
•എണ്ണ  പ്രതിസന്ധി: ഒന്നര വര്‍ഷമായി കുത്തനെ ഇടിയുന്ന എണ്ണ വിലയാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രധാന ആശങ്ക. 2014 ഏപ്രിലില്‍ 110 ഡോളറായിരുന്നു ഒരു ബാരല്‍ ക്രൂഡ് ഓയിലിന്‍െറ വിലയെങ്കില്‍ ഏപ്രില്‍ 19ലെ കണക്കു പ്രകാരം 40.52 ഡോളറിലത്തെിയിരിക്കുന്നു. ഫെബ്രുവരി മധ്യത്തില്‍ 26 ഡോളറിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് പതിയെ എണ്ണ വിപണി കയറിത്തുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച ദോഹയില്‍ ചേര്‍ന്ന ഒപെക് യോഗം പ്രധാന തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞത് വീണ്ടും വില കുറയുന്നതിന് ഇടവരുത്തിയിട്ടുണ്ട്. ഉല്‍പാദനം കുറക്കുന്ന കാര്യത്തില്‍  ഇറാന്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പാദകരാഷ്ട്രങ്ങളും  അഭിപ്രായ ഐക്യം ഉണ്ടായാല്‍ മാത്രമേ തങ്ങളും ഉല്‍പാദനം കുറക്കുകയുള്ളൂവെന്ന്  സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ദോഹ അമീറിന്‍െറ നേതൃത്വത്തില്‍ നടന്ന അനൗപചാരിക ചര്‍ച്ച ഫലംചെയ്യുമോ എന്ന് റിയാദ് സമ്മേളനത്തില്‍ വ്യക്തമാകും.
•പശ്ചിമ മേഖലയിലെ അസ്ഥിരത: മേഖലയിലെ വിവിധ രാഷ്ട്രങ്ങളില്‍ ഇറാന്‍െറ ഇടപെടലുകളാണ് മറ്റൊരു പ്രധാന വിഷയം. ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഇതുസംബന്ധിച്ച പരാതികള്‍ ന്യായമാണെന്നും ഒബാമയുടെ റിയാദ് ചര്‍ച്ചകളില്‍ ഇതും ആലോചനക്ക് വരുമെന്നും കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കിയിരുന്നു. ജി.സി.സി രാഷ്ട്രങ്ങളും ഇറാനും തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായ സ്ഥിതിയാണ്. കഴിഞ്ഞ ജനുവരിയില്‍ ഇറാനുമായുള്ള നയതന്ത്രബന്ധം സൗദി വിച്ഛേദിച്ചിരുന്നു.
•ബശ്ശാറും സിറിയയും: അഞ്ചുവര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ ആഭ്യന്തരകലഹം വഴിത്തിരിവിലാണ്. റഷ്യന്‍ ഇടപെടലോടെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭാവിയാണ് ഇനി അറിയേണ്ടത്. ബശ്ശാര്‍ പുറത്തുപോയേ മതിയാകൂ എന്ന് സൗദി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇക്കാര്യത്തില്‍  അടിയന്തര തീരുമാനം ഉണ്ടാകണമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആവശ്യം.
•യമന്‍ പ്രതിസന്ധി: ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധസംഘത്തിനും മുന്‍ പ്രസിഡന്‍റ് അബ്ദുല്ല സാലിഹിനുമെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി രാഷ്ട്രങ്ങളുടെ സഹകരണത്തോടെ യമനില്‍ ആരംഭിച്ച സൈനിക നടപടി അവസാന ഘട്ടത്തിലാണ്. വിമതസംഘത്തെ രാജ്യത്തിന്‍െറ ഭൂരിപക്ഷം മേഖലകളില്‍നിന്ന് തുരത്താന്‍ കഴിഞ്ഞത് സൈനിക നടപടിയുടെ നേട്ടമാണ്.
•ഇസ്ലാമിക സൈനിക സഖ്യം
സൗദി അറേബ്യയുടെ കാര്‍മികത്വത്തില്‍ റിയാദ് ആസ്ഥാനമായി നിലവില്‍വന്ന ഇസ്ലാമിക സൈനിക സഖ്യത്തിന്‍െറ സാധ്യതകളും വിപുലീകരണവുമാണ് മറ്റൊരു പ്രധാന ചര്‍ച്ചാവിഷയം. ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കലാണ് 34 അംഗ കൂട്ടായ്മയുടെ ലക്ഷ്യം. സഖ്യത്തിന്‍െറ ആദ്യ സൈനിക പരിശീലനം കഴിഞ്ഞ മാസം വടക്കന്‍ സൗദിയില്‍ അരങ്ങേറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.