റിയാദ്: അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള 34 കോടിയോളം രൂപ സമാഹരിക്കപ്പെട്ടതോടെ മരണപ്പെട്ട കുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്ചക്ക് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി അനുമതി തേടി. കരാർ പ്രകാരമുള്ള തുക സമാഹരിക്കപ്പെട്ടെന്നും എത്രയുംവേഗം വധശിക്ഷ റദ്ദ് ചെയ്യാനുള്ള കുടുംബത്തിന്റെ സമ്മതം കോടതിയിൽ അറിയിക്കണമെന്നും ആവശ്യപ്പെടാനാണ് കൂടിക്കാഴ്ച. ഇന്ത്യൻ എംബസി ഇക്കാര്യം വിശദീകരിച്ച് അറ്റോണിക്ക് കത്ത് കൈമാറും. ദിയാധനം വാങ്ങി റഹീമിന് മാപ്പ് നൽകിയെന്ന കുടുംബത്തിന്റെ സമ്മതം അറ്റോണി കോടതിയിൽ അറിയിക്കുന്നതോടെ കോടതി വധശിക്ഷ റദ്ദുചെയ്ത് ഉത്തരവ് പുറപ്പെടുവിക്കും.
കീഴ്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെക്കുന്നതോടെ ആദ്യ കടമ്പ പൂർത്തിയാകും. തുടർന്ന് ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് എൻഫോഴ്സ്മെന്റ് കോടതിയിൽ സമർപ്പിക്കണം. കോടതി ആവശ്യപ്പെടുന്ന രേഖകൾ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ജയിൽമോചനവും സാധ്യമാകും. ഇന്ത്യയിൽ സമാഹരിച്ച തുക എത്രയും പെട്ടെന്ന് സൗദിയിൽ എത്തിക്കുക എന്നതാണ് ഇനി മുന്നിലുള്ള പ്രധാന കടമ്പ. അതിനുള്ള അനുമതിക്കായി എംബസി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.