മക്ക: മക്ക, മദീന ഹറമുകളുടെ കവാടങ്ങൾ നമസ്കരിക്കുന്നവർക്കായി വൈകാതെ തുറക്കുമെ ന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്. നിലവിൽ ലോക സമൂഹത്തെയാകമാനം വലയം ചെയ്തിരിക്കുന്ന മഹാമാരിയെന്ന ദുരിതം ദൈവനിശ്ചയമുണ്ടെങ്കിൽ മാറുമെന്നും ത്വവാഫിനും സഅ്ഇന്നും റൗദയിൽ നമസ്കരിക്കാനും പ്രവാചകന് സലാം പറയാനും ഹറമുകളിലേക്ക് നാം മടങ്ങുമെന്നും ഒൗദ്യോഗിക ‘സ്നാപ്ചാറ്റ്’ അക്കൗണ്ടിലൂടെ അദ്ദേഹം പറഞ്ഞു. മുമ്പുളള സ്ഥിതിയിലേക്ക് കാര്യങ്ങൾ തിരിച്ചുവരും. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉണ്ടാകാനാണ് ഗവൺമെൻറ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ആരോഗ്യസുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ മുൻകരുതൽ നിയന്ത്രണങ്ങളിൽനിന്നും മുക്തരാകാൻ ആരും തിരക്കുകൂട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടിയായി മസ്ജിദുൽ ഹറാമിൽ സ്ഥാപിച്ച തെർമൽ കാമറകളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ഹറമിനകത്തേക്ക് സൂക്ഷ്മ പരിശോധനക്ക് വിധേയമാകാതെ ആർക്കും കടക്കാനാവില്ലെന്ന് കാമറ ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ഹറമിലേക്ക് പ്രവേശിക്കുന്നവരിൽ ശരീരോഷ്മാവ് കൂടിയ ആളുകളെ കണ്ടെത്താൻ ഇൗ കാമറകൾക്ക് കഴിയും. സംശയം തോന്നുന്നവരെ കവാടത്തിൽനിന്ന് മടക്കുകയും തുടർ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.