അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി,
അഡ്വ. വിൻസൺ തോമസ്
ജിദ്ദ: കേരള സർക്കാറിന്റെ പ്രവാസികാര്യവകുപ്പിനു കീഴിലുള്ള നോർക്കയുടെ സൗദിയിലെ ലീഗൽ കൺസൽട്ടന്റുമാരായി ജിദ്ദയിലെ അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരിയെയും ദമ്മാമിലെ അഡ്വ. വിൻസൺ തോമസിനെയും നിയമിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിലായി ഇങ്ങനെ ആകെ ഏഴു പേരെ നിയമിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും സർക്കാർ അറിയിപ്പ് നൽകി.
പ്രവാസികളുമായി ബന്ധപ്പെട്ട കേസുകളിൽ നിയമോപദേശം നൽകൽ, നഷ്ടപരിഹാരം, ദയാഹരജികൾ തുടങ്ങിയവയിൽ സഹായിക്കൽ, സാംസ്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കൽ, വിവിധ ഭാഷകളിൽ തർജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കൽ തുടങ്ങിയവയിൽ അതത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കൽ എന്നതാണ് ഇവരുടെ നിയമനം വഴി സർക്കാർ ഉദ്ദേശിക്കുന്നത്.
സൗദിയിൽ 18 വർഷമായി പ്രവാസിയായ അഡ്വ. ഷംസുദ്ദീൻ ഓലശ്ശേരി, സൗദി ഇന്ത്യൻ ലോയേഴ്സ് ഫോറം പ്രസിഡന്റ് കൂടിയാണ്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ വിവിധ കോടതികളിലും ഹൈകോടതിയിലും നേരത്തേ പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹം നിരവധി പ്രവാസികൾക്ക് നാട്ടിലും സൗദിയിലും നിയമോപദേശവും സഹായവും നൽകിയിട്ടുണ്ട്.
ഭാര്യ ഡോ. സീജൂ ഷംസുദ്ദീൻ ജിദ്ദയിലെ മനാറാത്ത് ബ്രിട്ടീഷ് സ്കൂളിൽ സീനിയർ സയൻസ് വിഭാഗം അധ്യാപികയായി ജോലിചെയ്യുന്നു. മക്കൾ: അനീൻ ഷംസ് (എം.ബി.ബി.എസ് വിദ്യാർഥി), അഷാജ് ഷംസ്, അൻസിൽ ഷംസ് (ജിദ്ദ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).
ദമ്മാമിലെ സാമൂഹിക പ്രവർത്തകനും കണ്ണൂർ മടമ്പം സ്വദേശിയുമായ അഡ്വ. വിൻസൺ തോമസ് ഇത് രണ്ടാം തവണയാണ് നോർക്ക ലീഗൽ കൺസൽട്ടന്റായി നിയമിതനാവുന്നത്.
നിലവിൽ ദമ്മാമിൽ അൽ സഹ്റ ഗ്രൂപ്പിൽ നിയമകാര്യ സെക്രട്ടറിയായി സേവനം ചെയ്യുന്ന ഇദ്ദേഹം ശ്രീകണ്ഠപുരം മുനിസിപ്പൽ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമോപദേശകൻ, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ നേരത്തേ പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ്, ചെന്നൈ കോടതികളിൽ നേരത്തേ പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. ഭാര്യ ബിന്ദു ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ ജോലിചെയ്യുന്നു. മക്കൾ: ഷാരോൺ, ഷിയോണ (ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.