ജിദ്ദ: ഗസ്സയിലെ ബോംബാക്രമണവും സമ്പൂർണ ഉപരോധവും വംശഹത്യക്കുറ്റമാണെന്ന് അറബ് മനുഷ്യാവകാശ സമിതി. മനുഷ്യാവകാശ ലംഘനവും സമാധാനത്തിന് ഭീഷണിയുമാകുന്ന എല്ലാത്തരം വംശീയതയെയും സയണിസത്തെയും സമിതി തള്ളിക്കളയുന്നു. ഗസ്സയിലെ ആക്രമണം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, അന്താരാഷ്ട്ര ക്രിമിനൽ നിയമം എന്നിവയുടെ നഗ്നമായ ലംഘനമാണ്.
ഇസ്രായേൽ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പരതന്നെ സൃഷ്ടിക്കുകയാണെന്നും അതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സമിതി വ്യക്തമാക്കി. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച് ഒരു അറബ് ചാർട്ടറുണ്ടെന്നും അത് കൃത്യമായി പാലിക്കണമെന്നും അറബ് മനുഷ്യാവകാശ സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
എല്ലാ രൂപത്തിലുമുള്ള വംശീയത, സയണിസം, അധിനിവേശം, വിദേശ നിയന്ത്രണം എന്നിവ മനുഷ്യെൻറ അന്തസ്സിനോടുള്ള വെല്ലുവിളിയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ തടയുന്ന അടിസ്ഥാന തടസ്സവുമാണെന്ന് അറബ് ചാർട്ടർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം എല്ലാ നടപടികളെയും അപലപിക്കുകയും അവ ഇല്ലാതാക്കാൻ പ്രവർത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വിദേശ അധിനിവേശത്തെ ചെറുക്കാൻ ജനങ്ങൾക്ക് എല്ലാ അവകാശവുമുണ്ടെന്നും മനുഷ്യാവകാശ സമിതി പറഞ്ഞു.
സിവിലിയന്മാരുടെ സംരക്ഷണം ഒരു കാരണവശാലും വ്യതിചലിക്കാനാവാത്ത അടിത്തറയാണെന്ന് സമിതി പ്രസ്താവനയിൽ എടുത്തുപറഞ്ഞു. ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്ന് വിതരണം എന്നിവ നിർത്തലാക്കുക, മെഡിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആക്രമണ ലക്ഷ്യമാക്കുക, ജനവാസ കെട്ടിടങ്ങൾ ബോംബിട്ട് തകർക്കുക എന്നിവ ഉൾപ്പെടെയുള്ള വ്യാപകമായ ആക്രമണമാണ് ഗസ്സയിലെ ജനങ്ങൾക്കെതിരെ നടക്കുന്നത്.
ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള വികസന പദ്ധതികൾ നിർത്തലാക്കുമെന്ന് അന്താരാഷ്ട്ര വിഭാഗങ്ങൾ ഭീഷണി മുഴക്കുന്നു. ഇൗ ഭീഷണി ആക്രമികളായ വിഭാഗങ്ങൾക്ക് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മറയായി മാറുകയാണെന്നും സമിതി വ്യക്തമാക്കി. ഗസ്സയിലെ അധിനിവേശ സേനയുടെ തുടർച്ചയായ ബോംബാക്രമണത്തിെൻറയും ആക്രമണങ്ങളുടെയും ഫലമായി ഇരകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എല്ലാ കുറ്റകൃത്യങ്ങളും വ്യവസ്ഥാപിതമായ ആക്രമണങ്ങളും അവസാനിപ്പിക്കുകയും സാധാരണക്കാർക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുകയും വേണം. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടാത്തതും മൗനം പാലിക്കുന്നതും നിലവിലെ സാഹചര്യങ്ങളുടെ കാരണങ്ങളിലൊന്നാണെന്നും സമിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.