ജിദ്ദ: സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സൂചന നൽകി നിലവിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ പ്രഖ്യാപിച്ചു. കർഫ്യൂവിൽ ഉൾപ്പെടെ നിയന്ത്രണങ്ങളിൽ അയവുവരുത്തുന്ന പ്രഖ്യാപനം ആഭ്യന്തര മന്ത്രാലയമാണ് നടത്തിയത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം ഘട്ടംഘട്ടമായി നീക്കം ചെയ്യും. മേയ് 28 വ്യാഴം മുതൽ 30 ശനി വരെ രാവിലെ ആറ് മുതൽ വൈകീട്ട് മൂന്നു വരെയും മേയ് 31 ഞായർ മുതൽ ജൂൺ 20 ശനി വരെ രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയും മക്ക ഒഴികെ രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും നഗരങ്ങളിലും സ്വന്തം വാഹനം ഉപയോഗിച്ച് യാത്ര ചെയ്യാം. ഈ സമയങ്ങളിൽ സർക്കാർ സ്വകാര്യ ജീവനക്കാർക്ക് കോവിഡ് മുന്‍കരുതലോടെ ജോലിക്ക് ഹാജരാകാം. ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ച മുൻകരുതലുകൾ പാലിച്ച് രാജ്യത്തെ പള്ളികളും വ്യാപാര സ്ഥാപനങ്ങളും മാളുകളും തുറക്കാം. മേയ് 31 ഞായറാഴ്ച മുതൽ രാജ്യത്തെ പള്ളികൾ നിർബന്ധ നമസ്കാരങ്ങൾക്കും ജുമുഅ നമസ്കാരത്തിനുമായി വാതിലുകൾ തുറക്കും.
ജൂൺ അഞ്ച് വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നടക്കും. എന്നാൽ മക്കയിലെ പള്ളികളിൽ പ്രാർഥനക്ക് അനുമതി നൽകിയിട്ടില്ല. മസ്ജിദുൽ ഹറമിലെ നിലവിലെ സ്ഥിതി അതേപ്രകാരം തുടരും. ശാരീരിക അകലം പാലിക്കാൻ കഴിയാത്ത ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സ്പോർട്സ് ആൻഡ് ഹെൽത്ത് ക്ലബുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമ തിയറ്ററുകൾ എന്നിവക്കുള്ള നിയന്ത്രണങ്ങൾ തുടരും. ആഭ്യന്തര വിമാന സർവിസുകളും ഉടൻ പുനരാരംഭിക്കും. എന്നാൽ സര്‍വിസുകള്‍ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. വിമാന സർവിസുകള്‍ മുന്‍കരുതലോടെ ഘട്ടം ഘട്ടമായിട്ടായിരിക്കും ആരംഭിക്കുക.
അതേസമയം അന്താരാഷ്ട്ര വിമാന സർവിസുകൾ ഉടൻ ആരംഭിക്കില്ല. 50ൽ കുറഞ്ഞ ആളുകൾ പങ്കെടുക്കുന്ന വിവാഹ പാർട്ടികൾക്കും മരണാന്തര കർമങ്ങൾക്കുമെല്ലാം അനുമതി നൽകിയിട്ടുണ്ട്. റസ്റ്റാറൻറുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു. മന്ത്രാലയം നിർദേശിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായി ആളുകളെ അകത്ത് പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം. പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ജൂണ്‍ 20 വരെ മാത്രമാണ്. അതിന് ശേഷമുള്ള ഇളവുകളെ സംബന്ധിച്ച വിവരങ്ങൾ പിന്നീടായിരിക്കും പ്രഖ്യാപിക്കുക. നിലവിൽ പ്രഖ്യാപിച്ച ഇളവുകൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ മുഴുവൻ നിർദേശങ്ങളും കണിശമായി പാലിക്കണമെന്നും വീഴ്ച വരുത്തിയാൽ പിഴ അടക്കമുള്ള ശിക്ഷാനടപടികൾക്ക് വിധേയരാവേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.