ബുറൈദ: ചൂടു കൂടിയതോടെ പ്രകൃതിയുടെ ദാഹശമനിയായ തണ്ണീർമത്തന്‍ സൗദിയിൽ പ്രിയമേറി. ഖസീം പ്രവിശ്യയിലെ പാടങ്ങളിൽനിന്ന് ആയിരക്കണക്കിന് തണ്ണീർമത്തനുകളാണ് ദിനേന ബുറൈദ മാർക്കറ്റിലെത്തുന്നത്. ബുറൈദ, ഉനൈസ, ബകൈരിയ, മിദ്നബ്, സാജിർ എന്നിവിടങ്ങളിലെ ഹെക്ടർ കണക്കിന് മരുഭൂപാടങ്ങളിലാണ് ഇവ വിളയുന്നത്.
പുലർച്ചയോടെ ലേലം വിളിക്കുന്ന മത്തനുകൾ സൂര്യോദയത്തോടെ ഖസീം പ്രവിശ്യയിലെ വിവിധ നഗരങ്ങളിലെ പച്ചക്കറി, പഴം മാർക്കറ്റുകളിലേക്കും നീങ്ങുന്നു. 35,000ത്തിനും 40,000ത്തിനുമിടയിൽ തണ്ണീർമത്തനുകൾ ദിനേന ബുറൈദ മൊത്തവിപണിയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. സൗദിയിലെ ഇതര നഗരങ്ങളിലേക്കും ഇവിടെനിന്ന് തണ്ണീർമത്തൻ കയറ്റിപ്പോകുന്നു.
‘വിഷൻ 2030’ വിഭാവന ചെയ്യുന്ന എണ്ണയിതര വരുമാന പദ്ധതിയുടെയും സുസ്ഥിര ഗ്രാമീണ വികസനത്തിന്റെയും ഭാഗമായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം തണ്ണീർമത്തൻ കൃഷിക്ക് കാര്യമായ പ്രോത്സാഹനമാണ് നൽകിവരുന്നത്. ഖസീമിലെ മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജലലഭ്യതയും കാരണം തണ്ണീർമത്തൻ കൃഷിയിൽ വലിയ വളർച്ചയാണ് സമീപവർഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മേഖലയിലെ കർഷകരുടെ വരുമാനത്തിലും പ്രതിഫലിക്കുന്നു.
വിത്തുപാകി ആറുമാസത്തിന് ശേഷമാണ് വിളവെടുക്കുന്നത്. മാർച്ച് പകുതിയോടെ ആരംഭിക്കുന്ന വിളവെടുപ്പ് മേയ്, ജൂൺ മാസത്തിൽ ഉച്ചസ്ഥായിയിലെത്തും. വിറ്റമിൻ സി, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവയാൽ സമ്പന്നമാണ് തണ്ണീർമത്തൻ. 91 ശതമാനം ജലാംശം അടങ്ങിയിട്ടുള്ള ഈ ഫലം ഉന്മേഷദായകമായ ദാഹശമനി എന്നതിനൊപ്പം അമിതവണ്ണം, ഹൃദ്രോഗം, എന്നിവക്കുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.