ഐ.സി.എഫ് ‘ഇൽതിസാം 2024’ എക്സിക്യുട്ടിവ് ക്യാമ്പിൽ
മുഹമ്മദ് പറവൂർ സംസാരിക്കുന്നു
റിയാദ്: സ്വന്തം നാടിന്റെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് മറ്റൊരു രാജ്യത്ത് ജീവിതമാർഗം കണ്ടെത്തുന്ന പ്രവാസികൾ അധ്വാനിക്കുന്ന വെറും യന്ത്രങ്ങളാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂർ അഭിപ്രായപ്പെട്ടു.
അന്നം നൽകുന്ന രാജ്യത്തോടുള്ള കൂറും കടപ്പാടും നിലനിർത്തുന്നതോടൊപ്പം സ്വന്തം നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ അനൽപമായ പങ്കാണ് പ്രവാസികൾക്കുള്ളത്. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സംഘടിപ്പിച്ച സെൻട്രൽ എക്സിക്യൂട്ടിവ് ക്യാമ്പായ ‘ഇൽതിസാം 2024’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പ്രതിസന്ധികൾക്കിടയിലും മലയാളി പ്രവാസികൾ നയിക്കുന്ന സാമൂഹിക ജീവിതം മാതൃകാപരമാണ്. കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രവാസലോകം കാണിക്കുന്ന സൂക്ഷ്മത അഭിനന്ദനാർഹമാണ്. വിവാദങ്ങളെ തന്ത്രപൂർവം പ്രതിരോധിച്ച് വിജയം കണ്ടെത്തുന്ന രീതിയാണ് കേരള മുസ്ലിം ജമാഅത്തും പോഷക ഘടകങ്ങളും സ്വീകരിച്ചുവരുന്നത്.
എതിരാളികളുടെ കഴമ്പില്ലാത്ത ആരോപണങ്ങൾക്ക് മുമ്പിൽ സധൈര്യം പിടിച്ചുനിന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വം ഐ.സി.എഫ് അടക്കമുള്ള മുഴുവൻ കൂട്ടായ്മകൾക്കും അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘പ്രവാസി വായന’ സൗജന്യ ടിക്കറ്റ് നറുക്കെടുപ്പ് ചടങ്ങിൽ നടന്നു. ദീര സെക്ടറിലെ ഖസാൻ യൂനിറ്റിൽ നിന്നുള്ള സാക്കിറിനെ വിജയിയായി തെരഞ്ഞെടുത്തു. ബത്ഹ ഡി പാലസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.
സൗദി നാഷനൽ പബ്ലിക്കേഷൻ പ്രസിഡന്റ് അബു സ്വാലിഹ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സെൻട്രൽ ഫിനാൻസ് സെക്രറട്ടറി ഷമീർ രണ്ടത്താണി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.