റിയാദ്: മൂന്നു പതിറ്റാണ്ടായി റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന തനിമ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റഫീഖ്-നസീറ ദമ്പതികൾക്ക് തനിമ സൗത്ത് സോണൽ കമ്മിറ്റിയും പ്രോവിൻസ് അഡ്വൈസറി കമ്മിറ്റിയും യാത്രയയപ്പ് നൽകി. റിയാദിലെ മുഴുവൻ പ്രവർത്തകരും പങ്കെടുത്ത സദസ്സിൽവെച്ച് ഇരുവർക്കും തനിമ പ്രോവിൻസ് പ്രസിഡൻറ് താജുദ്ദീൻ ഓമശ്ശേരി, സൗത്ത് സോണൽ തൗഫീഖ് റഹ്മാൻ എന്നിവർ ആദരഫലകങ്ങൾ സമ്മാനിച്ചു.
നേതൃരംഗത്തും സാമൂഹിക സേവന മേഖലയിലും മികച്ച സംഭാവനകളർപ്പിച്ച ദമ്പതികളാണ് ഇവരെന്നും ഇരുവർക്കും നാടിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ ഈ നൈപുണ്യം കാത്തുസൂക്ഷിക്കാൻ കഴിയട്ടെയെന്നും ഇരുവരും ആശംസിച്ചു. തനിമ അഖിലസൗദി പ്രസിഡൻറ് കെ.എം. ബഷീർ, നോർത്ത് സോൺ പ്രസിഡൻറ് സിദ്ദിഖ് ബിൻ ജമാൽ എന്നിവർ പങ്കെടുത്തു. കണ്ണൂർ കണ്ണവം സ്വദേശിയായ റഫീഖ് അറേബ്യൻ ഹാല റെന്റ് എ കാർ കമ്പനിയിൽ പ്രോഗ്രാമറായി എത്തി, പദവിയിലുയർന്ന് ഐ.ടി മാനേജറായിരിക്കെയാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്.
ഇനി ഓൺലൈനിൽ ജോലിയിൽ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. തനിമ സെൻട്രൽ പ്രോവിൻസ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗമായിരുന്നു റഫീഖ്. വനിതകളുടെ സംഘാടനത്തിനും സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിനും നേതൃത്വം നൽകിയ നസീറ റഫീഖ് കുടുംബങ്ങൾക്ക് ഒരു വഴികാട്ടിയും മാർഗദർശിയുമായിരുന്നു. തനിമ വനിത സോണൽ പ്രസിഡൻറ്, സെക്രട്ടറി, മലർവാടി സോണൽ കോഓഡിനേറ്റർ, തംഹീദുൽ മർഅ ഹെഡ് തുടങ്ങി നിരവധി സ്ഥാനങ്ങൾ സംഘടനയിൽ വഹിച്ചിരുന്നു.
മാറിക്കൊണ്ടിരിക്കുന്ന സൗദിയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളുണ്ടെന്നും ഡ്രൈവിങ് ലൈസൻസ് കൂടി കിട്ടിത്തുടങ്ങിയപ്പോൾ പുരുഷന്മാരെ ആശ്രയിക്കാതെ തന്നെ സാമൂഹിക സാംസ്കാരിക സേവന തുറകളിൽ ഇടപെടാൻ മലയാളി സ്ത്രീകൾ കരുത്ത് നേടിവരുകയാണെന്നും നസീറ റഫീഖ് പറഞ്ഞു. വിവിധ വനിത സംഘടനകളുമായും ജില്ലക്കാരുമായും പ്രവർത്തിക്കാനും വലിയൊരു സൗഹൃദവൃന്ദം സ്ഥാപിക്കാനും കഴിഞ്ഞതിൽ സന്തുഷ്ടയാണെന്നും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കുമെന്നും അവർ പറഞ്ഞു. മക്കൾ: ശാഹിൻ അഹ്മദ് (ഡിസൈൻ എൻജിനീയർ, റെഡ് സീ ഉംലുജ്), മുഹമ്മദ് റാസിൻ (ഗ്രാഫിക് ഡിസൈനർ), ഫാത്തിമ ഹുദനി (വിദ്യാർഥിനി). മരുമകൾ: ഫിദ ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.