ദമ്മാം: കഷണ്ടിക്കാരെയും കുടവയറുകാരെയും ലക്ഷ്യമിടുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള ‘ഗൾഫ് മാധ്യമം’ വാർത്ത തുണയായത് നിരവധിപേർക്ക്. സമാനമായ തട്ടിപ്പിനിരയായെന്ന് പറഞ്ഞ് നിരവധി പേരാണ് ബ്യൂറോയുമായി ബന്ധപ്പെട്ടത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന വിവരങ്ങളുമായി നിരവധി പേരെത്തി.
റിയാദിലെ ബത്ഹയിൽ ഇതുപോലൊരു തട്ടിപ്പിൽ കുടുങ്ങിയ മലയാളിക്ക് നഷ്ടമായ 680 റിയാൽ തിരിച്ചുകിട്ടാനും വാർത്ത സഹായിച്ചു. റിയാദ് മുറൂജിൽ ജോലിചെയ്യുന്ന മലപ്പുറം, വേങ്ങര സ്വദേശിക്കാണ് വാർത്ത ഗുണകരമായത്. അടുത്തുതന്നെ നാട്ടിൽ പോകാൻ തയാറെടുക്കുന്ന ഇദ്ദേഹത്തെ തലമുടി കൊഴിഞ്ഞ് കഷണ്ടി രൂപപ്പെടുന്നത് ഏറെ വിഷമിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ബത്ഹയിൽ ഒരു ആവശ്യത്തിന് വന്നപ്പോൾ ഒരാൾ മറ്റൊരാളോട് ഒരു ഫോട്ടോ കാണിച്ച് തലമുടി സംരക്ഷണത്തെ കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടു.
മുടിയില്ലാത്ത ഒരാൾക്ക് മുടി കിളിർത്ത ഫോട്ടോ കാണിച്ചായിരുന്നു അത്. കൗതുകം തോന്നി അതിനെക്കുറിച്ച് അന്വേഷിച്ചതോടെ തന്റെ പക്കലൊരു മരുന്നുണ്ടെന്നും അത് തേച്ചാൽ മുടി കിളിർക്കുമെന്നും പാകിസ്താൻ പൗരനായ അയാൾ പറഞ്ഞു. മലയാളിയെയും കൂട്ടി അയാൾ അടുത്ത കടയിൽ പോയി രണ്ട് കുപ്പി ‘വാഡിക’ എന്ന ഹെയറോയിൽ വാങ്ങിപ്പിച്ചു.
ശേഷം മറ്റൊരു കടയിൽ കയറി ഒരു പൊടി ആവശ്യപ്പെട്ടു. 50 ഗ്രാം പൊടിക്ക് 800 റിയാലാണ് കടക്കാരൻ ആവശ്യപ്പെട്ടത്. തന്റെ കൈയിൽ അത്രയും പണമുണ്ടാകില്ലെന്ന് അറിയിച്ചതോടെ ഉണ്ടായിരുന്ന 650 റിയാലിന് നൽകാൻ കടക്കാരൻ തയാറായി. ഇതും വാങ്ങി മുറിയിലെത്തിയപ്പോഴാണ് അന്നത്തെ ‘ഗൾഫ് മാധ്യമം’ വാർത്ത ശ്രദ്ധയിൽപെടുന്നത്.
ദമ്മാമിൽ കഷണ്ടിക്കും കുടവയറിനും മരുന്നുണ്ടെന്ന് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെ കുറിച്ചുള്ള ആ വാർത്തയിൽ പറയുന്നതുപോലൊരു അനുഭവമാണല്ലോ തനിക്കുമുണ്ടായതെന്ന് മലയാളിക്ക് തോന്നി. ദീർഘമായ പ്രവാസത്തിനിടയിൽ ഇത്തരം വാർത്തകൾ വായിച്ച് നിരവധി തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ള താൻ ഇപ്പോൾ പുതിയൊരു തട്ടിപ്പിലാണ് കുടുങ്ങിയിരിക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്.
പിറ്റേ ദിവസം ‘ഗൾഫ് മാധ്യമം’ ബ്യൂറോയിൽ വിളിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചതിനുശേഷം ബത്ഹയിലെത്തി തന്നെ കബളിപ്പിച്ച കടക്കാരനെ സമീപിച്ചു. ആദ്യം അൽപം അകലെ മാറിനിന്ന് കടയുടെ ഫോട്ടോ എടുക്കുന്നതായി ഭാവിച്ചു. ഇതുകണ്ട് സംശയംതോന്നിയ കടയുടമയായ പാകിസ്താനി മലയാളിയോട് എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് ചോദിച്ച് ചൂടായി.
ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. തന്നെ കബളിപ്പിച്ചത് മനസ്സിലായെന്നും തന്റെ തൊഴിലുടമയുടെ നിർദേശം അനുസരിച്ചാണ് കടയുടെ ഫോട്ടോ എടുക്കുന്നതെന്നും പറഞ്ഞപ്പോൾ പൊലീസിനെ വിളിക്കുമെന്നും തന്റെ കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് പരാതിപ്പെടുമെന്നും മറ്റും പറഞ്ഞ് കടക്കാരൻ കൂടുതൽ പ്രകോപിതനായി.
പൊലീസിനെ വിളിച്ചോളൂ അപ്പോൾതന്നെ കബളിപ്പിച്ചകാര്യം പറയാമെന്ന് മറുപടി പറഞ്ഞ മലയാളി പത്രവാർത്ത കാട്ടിക്കൊടുത്ത്, ഇതുപോലുള്ള തട്ടിപ്പാണ് നിങ്ങൾ നടത്തുന്നതെന്നും അക്കാര്യവും പൊലീസിൽ പറയുമെന്നും കൂടി പറഞ്ഞതോടെ പാകിസ്താനി ഒന്ന് പരുങ്ങി. പിന്നെ അനുരഞ്ജനത്തിന്റെ ഭാഷയിലായി സംസാരം.
പണം തിരികെ തന്നാൽ പ്രശ്നം തീരുമോ എന്നായി ചോദ്യം. ഒടുവിൽ മുഴുവൻ പണവും തിരികെ നൽകി കടക്കാരൻ തടിയൂരി. വാർത്തയാണ് തനിക്ക് തുണയായതെന്നും പത്രത്തിന് എത്ര നന്ദിപറഞ്ഞാലും മതിയാകില്ലെന്നും മലയാളി പിന്നീട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബുറൈദയിൽ ഖമീസ് മുശൈത്തിലുമെല്ലാം സമാനമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് വായനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.