ജിദ്ദ: ശബ്ദാനുകരണ കലയിലെ ‘പെർഫെക്ട് ഓകെ’യായി മഹേഷ് കുഞ്ഞിമോൻ ജിദ്ദയിലെത്തുന്നു. ഈ മാസം 24ന് ജിദ്ദയിലെ ഇക്വസ്ട്രിയൻ മൈതാനത്ത് ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ട്’ ആപ്പും ചേർന്നൊരുക്കുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഷോയിലെ കലാകാരന്മാരോടൊപ്പമാണ് മിമിക്രി രംഗത്ത് ശ്രദ്ധേയനായ എറണാകുളം കുറിഞ്ഞി സ്വദേശിയായ ഈ കലാകാരൻ എത്തുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും ശബ്ദങ്ങൾ അനുകരിച്ച് ശ്രോതാക്കളെ കുടുകുടെ ചിരിപ്പിക്കാനുള്ള ഈ കലാകാരന്റെ കഴിവ് അപാരമാണ്. നാട്ടിലും വിദേശനാടുകളിലും നിരവധി ഷോകളിലൂടെ തന്റെ ശബ്ദാനുകരണത്തിലെ പൂർണത ഇതിനകം പ്രകടിപ്പിച്ച കലാപ്രതിഭയാണ്. പിണറായി വിജയനെയും നരേന്ദ്ര മോദിയെയും അനുകരിച്ച് പാടിയ ‘പെർഫെക്ട് ഓകെ’ എന്ന വിഡിയോയാണ് മഹേഷിന്റെ പ്രശസ്തി ഉയർത്തിയത്.
മികിക്രിയിലെന്നപോലെ ഡബ്ബിങ് രംഗത്തും മഹേഷ് തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങൾക്കും ശബ്ദം നൽകി ഡബ്ബിങ്ങിൽ നിറഞ്ഞുനിൽക്കുന്ന മഹേഷിന്റെ തൊണ്ടയിൽനിന്ന് പുറത്തുചാടുന്ന ഒരോ വാക്കുകളും അനുകരണ കലയിലെ വിസ്മയമാണ്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ശബ്ദങ്ങൾ അനുകരിച്ചാണ് പഠനകാലത്ത് മികിക്രിയിലേക്ക് കടക്കുന്നത്.
കോവിഡ് കാലത്തെ ലോക്ഡൗണിനെത്തുടർന്ന് എല്ലാവരും വീടുകളിലിരിക്കുന്ന സമയത്താണ് മഹേഷ് മികിക്രി രംഗത്ത് കൂടുതൽ സജീവമാകുന്നത്. അന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദമനുകരിച്ച് ചെയ്ത വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായി. പിന്നീട് മഹേഷിലൊളിഞ്ഞിരുന്ന ശബ്ദാനുകരണ കല കൂടുതൽ തിളങ്ങി.
ഇന്ന് കേരളത്തിലെ അറിയപ്പെട്ട ശബ്ദാനുകരണത്തിന്റെ ‘പെർഫക്ഷൻ കിങ്’ ആയി മഹേഷ് മാറിക്കഴിഞ്ഞു.‘ഹാർമോണിയസ് കേരള’ എന്ന ഒരുമയുടെ ഉത്സവത്തിൽ പ്രവാസി മലയാളികൾക്ക് വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും അനുഭവങ്ങൾ സമ്മാനിക്കാനെത്തുന്ന കലാകാരന്മാരിൽ മഹേഷ് എന്ന മിമിക്രി കലാകാരനുള്ളത് ജിദ്ദയിലെ കലാസംഗീത ആസ്വാദകർക്ക് പുത്തൻ അനുഭവമാകും.
മികിക്രിയിലൂടെ ചിരിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന മഹേഷിന്റെ പ്രകടനങ്ങൾക്ക് സാക്ഷിയാകുന്ന സൗദിയിലെ ആദ്യത്തെ വേദി കൂടിയായിരിക്കും ഹാർമോണിയസ് കേരള.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.