ജിദ്ദ: സൗദി പൊതുവിനോദ അതോറിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ, ബാങ്ക് വിളി മത്സരത്തിന്റെ അവസാന റൗണ്ടിൽ അത്ഭുതമായി അമേരിക്കൻ തിരക്കഥാകൃത്ത്. ഹോളിവുഡ് സിനിമ, ടെലിവിഷൻ തിരക്കഥാകൃത്തും ഫലസ്തീൻ വംശജനുമായ യാസർ ഉമർ ശഹീനാണ് തന്റെ സ്വരമാധുരിയിൽ ഖുർആൻ പാരായണം ചെയ്ത് സദസ്സിനെയും പരിപാടി തത്സമയം വിവിധ ചാനലുകളിലൂടെ കണ്ട പ്രേക്ഷകരെയും വിസ്മയിപ്പിച്ചത്.
‘പെർഫ്യൂം ഓഫ് സ്പീച്’ എന്ന പേരിൽ നടക്കുന്ന അന്താരാഷ്ട്ര ഖുർആൻ, ബാങ്ക് വിളി മത്സര പരിപാടിയിലാണ് കേൾവിയെ രസിപ്പിക്കുന്ന സമ്പന്നമായ ശബ്ദത്തിനുടമയായ യാസർ ഉമർ ശഹീൻ പങ്കെടുത്തത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ യാസർ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പരിപാടിക്ക് സാക്ഷിയായവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. തികച്ചും വ്യത്യസ്തവും പുതുമയാർന്നതുമായ ഖുർആൻ പാരായണമാണ് അമേരിക്കയിൽനിന്നുള്ള മത്സരാർഥിയായി പങ്കെടുത്ത അദ്ദേഹം നടത്തിയത്.
ഹോളിവുഡിലെ ചലച്ചിത്ര നിർമാണശാലകളിൽ തിരക്കഥയെഴുത്തും മറ്റുമായി തിരക്കിലമർന്നിരിക്കുമ്പോഴും ഖുർആൻ മനഃപാഠമാക്കുന്നതിനും പാരായണം ചെയ്യുന്നതിനും സമയം കണ്ടെത്തിയിരുന്നുവെന്ന് ശഹീൻ പറഞ്ഞു. 130ലധികം ചലച്ചിത്ര, ടി.വി പരിപാടികളുടെ നിർമാണത്തിൽ പങ്കാളിയായി. 14 ഡോക്യുമെന്ററികൾ നിർമിച്ചു. അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ടി.വി ചാനലുകളിൽ നിരവധി പരിപാടികളിൽ തന്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ടെന്നും യാസർ ഉമർ ശഹീൻ പറഞ്ഞു.
നിരവധി മത്സരങ്ങളിലൂടെയാണ് ‘പെർഫ്യൂം ഓഫ് സ്പീച്’ അവസാന റൗണ്ടിലെത്തിയത്. അങ്ങനെയാണ് എം.ബി.സി വൺ സ്ക്രീനിലെയും ഷാഹിദ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലെയും പരിപാടിയുടെ കാഴ്ചക്കാർക്ക് റമദാനിൽ ഖുർആന്റെ സൗന്ദര്യം വർണിക്കുന്ന ആഗോള ഖുർആൻ പാരായണ മത്സരത്തിലെ ശബ്ദങ്ങളിലൊന്നാകാൻ സാധിച്ചിരിക്കുന്നത്.
ഹോളിവുഡിൽ സ്വന്തം അഭിലാഷത്താൽ എത്തിച്ചേർന്ന ശഹീൻ കാലിഫോർണിയയിലെ സാൻ ജോസ് യൂനിവേഴ്സിറ്റിയിൽ ഫാക്കൽറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ചലച്ചിത്ര മേഖലയിൽ തിളങ്ങി നിന്നതോടൊപ്പം അറബ് വംശജരായ പല അമേരിക്കക്കാർക്കും അന്യമായ നിരവധി മേഖലകളിൽ നിറസാന്നിധ്യമാവാൻ അദ്ദേഹത്തിനായിട്ടുണ്ട്. ടെക്സസിലെ ഡാളസിൽ പള്ളികളിൽ മുസ്ലിം കുട്ടികളെ ഖുർആനിലെ വാക്യങ്ങളും ഉച്ചാരണ നിയമങ്ങളും പഠിപ്പിച്ചത് ഉൾപ്പെടെ വിവിധ മേഖലകളിൽ ശഹീൻ തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.