ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ തെരുവുകളെ വർണാഭമാക്കി കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ) പെരുന്നാൾ ഘോഷയാത്ര സംഘടിപ്പിച്ചു. ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്തതിനാൽ സ്വന്തം വീടുകളുടെ മട്ടുപ്പാവിൽനിന്നും കണ്ടാസ്വദിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ഇത്റ. ഈദുൽ ഫിത്റിന് ശേഷം മൂന്നു ദിനങ്ങളിലായി ദമ്മാം, ദഹ്റാൻ, അൽഖോബാർ നഗരവീഥികളിലൂടെ നയനമനോഹര കാഴ്ചകളൊരുക്കിയാണ് ഘോഷയാത്ര സംഘടിപ്പിക്കപ്പെട്ടത്. വൈകീട്ട് മുതൽ അർധരാത്രി വരെ ഘോഷയാത്ര നീണ്ടു.
‘വീടകങ്ങളിലിരുന്നു പെരുന്നാളിനെ ധന്യമാക്കൂ’ സന്ദേശമുയർത്തി നടന്ന ഘോഷയാത്ര വീടകങ്ങളിലെ ജനലുകളിലൂടെയും മട്ടുപ്പാവുകളിലൂടെയും ജനം ആസ്വദിച്ചു. അലങ്കരിച്ച തുറന്ന വാഹനത്തിൽ നിന്നുയർന്ന സംഗീതത്തിൽ ആടിയും പാടിയും കലാകാരന്മാർ കാണികൾക്ക് ഈദാശംസകൾ നേർന്നുകൊണ്ടിരുന്നു. മറ്റൊരു വാഹനത്തിൽ സൗദി ദേശീയ പാരമ്പര്യ നൃത്തമായ ‘അർദ’യും അരങ്ങേറി. സൗദി നാഷനൽ അർദ ഗ്രൂപ്പിലെ എട്ടു കലാകാരന്മാരാണ് നൃത്തമവതരിപ്പിച്ചത്. മത്സ്യബന്ധനക്കാരുടെ പ്രദർശനം ശ്രദ്ധേയമായിരുന്നു. സൗദി അറേബ്യയിൽ എണ്ണ കണ്ടെത്തുന്നതിനു മുമ്പ് കടലിൽനിന്ന് മുത്ത് പെറുക്കാനുപയോഗിച്ചിരുന്ന ബോട്ടും പ്രദർശനത്തിലുണ്ടായിരുന്നു. കലാകാരന്മാർ അറബികളുടെ പരമ്പരാഗത പാട്ടുകൾ പാടിയത് കണികൾക്കേറെ ആവേശമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.