ജിദ്ദ: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയമായ മലപ്പുറം പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക് കോളജിന്റെ ഡയമണ്ട് ജൂബിലി, സനദ് ദാന സമ്മേളനത്തിന് ജിദ്ദയിലെ പൂർവവിദ്യാർഥി സംഘടനയായ ‘ഓസ്ഫോജ്ന’യുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യസദസ്സ് നടത്തി. ബാഗ്ദാദിയ്യ എസ്.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ മത, വൈജ്ഞാനിക രംഗത്ത് നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ച ജാമിഅഃ നൂരിയ ഇന്ന് ആഗോളപ്രശസ്ത സ്ഥാപനമായി മാറിയതായി അദ്ദേഹം പറഞ്ഞു. ആത്മാർഥതയും നിസ്വാർഥരുമായ ഉലമ, ഉമറാക്കൾ നേതൃത്വം നൽകിയ സ്ഥാപനം വിജ്ഞാനത്തിന്റെ കെടാവിളക്കായി എന്നും ശോഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖുർആൻ പണ്ഡിതനും ജാമിഅഃ നൂരിയ പ്രഫസറുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. ഭൗതിക പ്രതിഭാസങ്ങളെപ്പറ്റി ചിന്തിക്കാനും പഠിക്കാനുമാണ് ഇസ്ലാം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ സ്വതന്ത്രചിന്തക്ക് ഇസ്ലാം എതിരല്ലെന്നും ചിന്തിക്കാനാണ് ഖുർആൻ ഇടക്കിടെ ആവശ്യപ്പെടുന്നതെന്നും എന്നാൽ, ദൈവികമായ കാര്യങ്ങൾ പ്രവാചകൻ പറഞ്ഞത് വിശ്വസിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ജാമിഅഃ തവാസുൽ ജിദ്ദ കമ്മിറ്റിക്ക് രൂപംനൽകിയ പരിപാടിയിൽ എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. അബൂബക്കർ ദാരിമി ആലമ്പാടി, അൻവർ സാദിഖ് ഫൈസി എന്നിവർ സംസാരിച്ചു. ഓസ്ഫോജ്ന ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ സ്വാഗതവും ജഅഫർ ഫൈസി കാളാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.