മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്കിയപ്പോൾ
ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ പണ്ഡിതനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും 'ആടുജീവിതം' സിനിമയുടെ ലാംഗ്വേജ് കണ്‍സല്‍ട്ടന്റും 'ഗൾഫ് മാധ്യമം, മീഡിയവൺ' മുൻ ജിദ്ദ ബ്യൂറോ ഹെഡുമായിരുന്ന മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്കി.
ജീവിതത്തിലെ അപൂര്‍വമായ, അത്യന്തം ആഹ്ലാദഭരിതവും ആകാംക്ഷ നിറഞ്ഞതുമായിരുന്നു 'ആടുജീവിതം' സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ആഴത്തില്‍ വൈകാരികമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മാധ്യമമെന്ന നിലയില്‍, സിനിമയെ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
'ആടുജീവിതം' സിനിമയുടെ പ്രവര്‍ത്തനവുമായി ബ്ലെസി, പൃഥിരാജ് തുടങ്ങിയ പ്രമുഖരുമായി ബന്ധപ്പെടാന്‍ സാധിച്ചതും ജോർഡാന്, അള്‍ജീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സിനിമ സൈറ്റുകളും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചതും അവിസ്മരണീയമായ ഓര്‍മകളാണെന്ന് മൂസക്കുട്ടി പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ചടങ്ങില്‍ ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, ഗഫൂര്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.സിറാജ് സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.