റിയാദ്: ലോകത്താകെയുള്ള ഫാൽക്കൺ പക്ഷി പ്രേമികളെ സ്വീകരിക്കാനൊരുങ്ങി സൗദി തലസ്ഥാന നഗരം. ഈ വർഷത്തെ ഫാൽക്കൺ അന്താരാഷ്ട്ര ലേലം ചൊവ്വാഴ്ച റിയാദിൽ ആരംഭിക്കും.
സൗദി ഫാൽക്കൺസ് ക്ലബാണ് 16 രാജ്യങ്ങളിൽനിന്നുള്ള 35ലധികം പ്രമുഖ ഫാൽക്കൺ ഫാമുകളുടെ പങ്കാളിത്തത്തോടെ ‘അന്താരാഷ്ട്ര ഫാൽക്കൺ പ്രൊഡക്ഷൻ ഫാംസ്’ ലേലത്തിന് വേദിയൊരുക്കുന്നത്. ഈ മാസം അഞ്ചുമുതൽ 24 വരെ റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള മൽഹമിലെ ക്ലബ് ആസ്ഥാനത്താണ് ലേലം മേള നടക്കുന്നത്.
ലോകോത്തര ഫാൽക്കൺ പക്ഷികളുടെ വമ്പിച്ച ലേലം വിളിക്കും കച്ചവടത്തിനുമാണ് റിയാദ് സാക്ഷിയാകുക. സൗദിയിൽ നിന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള ഫാൽക്കൺ പ്രേമികളും ഫാം ഉടമകളും ലേലത്തിൽ പങ്കാളികളാകും.
ഫാൽക്കണുകളെയും ഫാൽക്കൺ പ്രേമികളെയും സ്വീകരിക്കാൻ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. പ്രമുഖ അന്താരാഷ്ട്ര ഫാൽക്കൺ ഉൽപാദന ഫാമുകളെ ഒരുമിച്ചു കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിയായാണ് ഇതിനെ കണക്കാക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി റിയാദിൽ അന്താരാഷ്ട്ര ഫാൽക്കൺ ലേലം തുടരുന്നു. ഫാൽക്കണുകളും ഫാൽക്കൺ വളർത്തുകാരും വർഷം തോറും കണ്ടുമുട്ടുന്ന ഒരു അന്താരാഷ്ട്ര വേദിയായി റിയാദിലെ അന്താരാഷ്ട്ര ലേലം മാറിക്കഴിഞ്ഞു. ഫാൽക്കണുകളുടെ ചരിത്രപരവും മാനുഷികവുമായ പൈതൃകം സംരക്ഷിക്കുന്നതിൽ സൗദി ഫാൽക്കൺസ് ക്ലബ് നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പരിപാടി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1.8 കോടി റിയാലിലധികം ലേലം വിൽപനയാണ് നടന്നത്.
പുതിയ ആഗോള ഫാൽക്കൻ ഉൽപാദന ഫാമുകൾ പരിചയപ്പെടുത്താനും ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ ക്ലബിന് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.