മുഖ്യമന്ത്രിക്കെതിരെയുള്ള ആക്രമണത്തിൽ ജിദ്ദ നവോദയ ശക്തമായി പ്രതിഷേധിച്ചു

ജിദ്ദ: കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ വച്ച് മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമണത്തിൽ ജിദ്ദ നവോദയ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധ യോഗം നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്‌ഘാടനംചെയ്തു. നിർഭാഗ്യകരമായ ഒരു സംഭവം എന്ന നിലയിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇതിനെ തള്ളിക്കളയുമെന്നാണ് പൊതുവെ എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വി.ഡി സതീശൻ പറഞ്ഞത് അവർ പ്രതിഷേധിച്ചല്ലേ ഉള്ളൂ എന്നാണ്.

പ്രതിഷേധം വിമാനത്തിനുള്ളിൽ വച്ചാണ് എന്നതും അത്‌ ഡി.ജി.സി.എയുടെ കാറ്റഗറി മൂന്ന് ലെവൽ ഒഫൻസ്‌ ആണെന്നും സതീശന് അറിയാത്തതല്ല. യൂത്ത് കോൺഗ്രസുകാരെ ഇ.പി ജയരാജൻ തള്ളിയിട്ടു എന്നും തള്ളിയാൽ ജയരാജനുംവീഴുമെന്നും കവലച്ചട്ടമ്പികളെപ്പോലെ ഉളുപ്പില്ലാതെ പറയുകയാണ് പ്രതിപക്ഷ നേതാവ്. ഇ.പിയെ വീഴ്ത്താൻ വെറും തള്ളല്ല, ശരിക്കും വെടിവെക്കാൻ ആളെ അയക്കുകയും അത്‌ ചെയ്യിക്കുകയും ചെയ്ത നേതൃത്വമാണ് ഇന്ന് കോൺഗ്രസിലുള്ളതെന്നും ഷിബു തിരുവനന്തപുരം പറഞ്ഞു.

കേരളത്തിൽ യു.ഡി.എഫ് ബി.ജെ.പിയുമായി ചേർന്ന് പഴയകാലത്തെ അനുസ്മരിക്കും വിധം ഒരു വിമോചനസമരമാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ഏജൻസികൾ എല്ലാമെത്തി അന്വേഷണം നടത്തി പരാജയപ്പെട്ടു പിൻവാങ്ങിയ ഒരു കള്ള കേസും കുത്തിപ്പൊക്കി സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സമരം ചെയ്യുന്നവർ ഡൽഹിയിൽ കേന്ദ്ര ഏജൻസി ഇ.ഡിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇങ്ങു കേരളത്തിൽ ഇ.ഡിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നത് വിരോധാഭാസമാണ്. ഇപ്പോൾ പ്രതിഷേധ സമരം എന്നപേരിൽ യൂത്ത് കോൺഗ്രസ്സും കോൺഗ്രസ്കാരും നടത്തുന്നത് സമരാഭാസമാണ്.

ചെങ്കൊടി പോലും തെരുവിൽ കത്തിക്കുന്ന തരത്തിലേക്ക് സമരം അക്രമാസക്തമാക്കുന്നതിലേക്കു കാര്യങ്ങൾ നീങ്ങുന്നത് യു.ഡി.എഫ്, ബി.ജെ.പി ചില ഗൂഢ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ്. യു.ഡി.എഫിന്റെ ഈ സമരാഭാസത്തെ ജനം പുച്ഛിച്ചു തള്ളും. മുഖ്യമന്ത്രിക്ക് നേരെ നടന്ന ഈ ആക്രമണത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് നവോദയ ജിദ്ദ യോഗം അഭ്യർഥിച്ചു. സി.എം അബ്ദുൽറഹ്മാൻ അധ്യക്ഷത വഹിച്ചു. റഫീഖ് പത്തനാപുരം സംസാരിച്ചു. ശ്രീകുമാർ മാവേലിക്കര സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jeddah Navodaya strongly protested the attack on the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.