ജുബൈൽ: ജുബൈലിെൻറ മനം കവർന്ന് വിഷാദവും വിരഹവും നിറച്ച് ഖവാലി സന്ധ്യ പെയ്തിറങ്ങിയപ്പോൾ ആസ്വാദകർക്ക് പുത്തൻ അനുഭവമായി. കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ഖവാലി-ഗസൽ ഗാനരചയിതാവും ഗായകനുമായ കെ.എച്ച്. ഹനീഫയുടെ ഇമ്പമാർന്ന ഗാനങ്ങളാണ് ജുബൈലുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ജുബൈൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗീതനിശ നവ്യാനുഭവമാവുകയായിരുന്നു.
പതിഞ്ഞ താളത്തില്‍ ആരംഭിച്ച് സംഗീതത്തിെൻറ മാസ്മരിക ലോകത്തേക്ക് ആസ്വാദകരെ കൊണ്ടുപോകുന്നതായിരുന്നു ഖവാലി സന്ധ്യയിലെ ഒട്ടുമിക്ക ഗാനങ്ങളും. കെ.എച്ച്. ഹനീഫ തന്നെ രചിച്ച് ഈണം നൽകിയ ‘ആവതുണ്ടാകും കാലം’, ‘യാ റസൂലലല്ലാഹ്’ തുടങ്ങി നിരവധി മലയാള ഗാനങ്ങളും ഹിന്ദി, ഉർദു ഗാനങ്ങളും അദ്ദേഹം ആലപിച്ചു.
ഓരോ ഗാനവും സദസ്യർ ഹർഷാരവത്തോടെ ഏറ്റെടുത്തു. വൈകിയാണ് പരിപാടി തുടങ്ങിയതെങ്കിലും കെ.എച്ച്. ഹനീഫയെ കാണാനും ഗാനങ്ങൾ ആസ്വദിക്കാനുമായി എത്തിയ സ്ത്രീകളും കുട്ടികളുമുൾെപ്പടെ എല്ലാവരും അവസാനംവരെ കേട്ടിരുന്നു. കാസിം, സൈനു, ജാഫർ, ഫാദിൽ, നിസാം എന്നിവർ കോറസ് പാട്ടുകാരായിരുന്നു. ഖുറം തബലയും നവാസ് സിത്താറും റോയ് കീ ബോർഡും സുജിത്ത് ഡ്രംസും വായിച്ചു. ജുബൈലിലെ പ്രമുഖരെല്ലാം ഖവാലി ആസ്വദിക്കാനെത്തിയിരുന്നു. ജുബൈൽ വെൽഫെയർ അസോസിയേഷൻ കൺവീനർ നൂഹ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു.
നാസർ അൽ ഹജ്രി കോർപറേഷൻ ഏരിയ മാനേജർ ടി.സി. ഷാജി മുഖ്യാതിഥിയായിരുന്നു. ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. യു.എ. റഹീം, എ.ആർ. സലാം എന്നിവർ സംസാരിച്ചു. കെ.എച്ച്. ഹനീഫ, പ്രവാസം ഇബ്രാഹിം കുട്ടി ആലുവ, ഷാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വെലിങ്ടൺ ജോസഫ്, ബാപ്പു തേഞ്ഞിപ്പലം, കരീം കൊച്ചിൻ, ഹൈഫ ഷെറിൻ ബാപ്പു, നിലോഫർ ജാഫർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കുഞ്ഞിക്കോയ താനൂർ സ്വാഗതവും ബഷീർ ബാബു കൂളിമാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.