കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രചാരണ പരിപാടികളിൽ സൗദി ഒ.ഐ.സി.സി നേതാക്കൾ
ജിദ്ദ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനുള്ള പ്രചാരണ പരിപാടികളിൽ സൗദി ഒ.ഐ.സി.സി നേതാക്കൾ വിവിധ രീതിയിൽ പങ്കാളികളായി. ഒ.ഐ.സി.സി റിയാദ് റീജനൽ കമ്മിറ്റി പ്രസിഡന്റ് സി.എം.കുഞ്ഞി മംഗളൂരു കേന്ദ്രീകരിച്ചും ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ.മുനീർ ബംഗളൂരു കേന്ദ്രീകരിച്ചും വിവിധ പരിപാടികളിൽ പങ്കെടുത്തു.
ബംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിൽ മൂന്ന് ദിവസമായി നടന്ന പ്രചാരണ പരിപാടികളിൽ ഗൃഹ സന്ദർശനങ്ങളിലും കുടുംബ യോഗങ്ങളിലും മുനീർ സജീവമായി. ശാന്തിനഗർ കോൺഗ്രസ് സ്ഥാനാർഥി എൻ.എ.ഹാരിസും ശിവാജി നഗർ കോൺഗ്രസ്സ് സ്ഥാനാർഥി റിസ്വാൻ അർഷാദിന്റെയും ജയനഗറിലെ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഢിയുടെയും വിവിധ പ്രചാരണ പരിപാടികളിൽ ഭാഗഭാക്കായി.
കർണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി റിയാദ് റീജനൽ കമ്മിറ്റി പ്രസിഡന്റ് സി.എം.കുഞ്ഞി മംഗളൂരു കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർഥികളായ ഖാദർ, നാമനാഥ് റായ് അടക്കമുള്ളവരുടെ പ്രചാരണ പ്രവർത്തനങ്ങളിൽ അദ്ദേഹം കഴിഞ്ഞ ഒരാഴ്ചയിലധികമായി മംഗളൂരു ഭാഗത്തെ എട്ടോളം മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു,
ബി.ജെ.പി ഗവൺമെന്റിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വികാരവും മറ്റെല്ലാത്തിനും ഉപരി ജനങ്ങളെ വർഗീയമായി വിഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുമുള്ള കർണാടക ജനതയുടെ വിധിയെഴുത്തതായിരിക്കും മേയ് 10ന് ഉണ്ടാവുക എന്ന് വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ഇവർ പറഞ്ഞു. കർണാടക ഇന്ത്യക്ക് വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജനകീയ പ്രശ്നങ്ങൾ കാണാതെ വെറുപ്പിന്റെ രാഷ്ട്രീയം കർണാടക ജനത തൂത്തെറിയുമെന്ന് പ്രസ്താവനയിൽ അവർ പറഞ്ഞു.
രാഹുൽഗാന്ധി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ, ബെന്നി ബഹനാൻ, ഡി.കെ.ബ്രിജേഷ്, ബി.എസ്.ഷിജു, എന്നിവരുടെ കൂടെ വിവിധ പ്രചാരണ പരിപാടികളിൽ ഇരുവരും പങ്കെടുത്തതായും സംഘാടകർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.